തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മത്സ്യം കഴിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്ത്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുനിന്നു കടല്‍ മത്സ്യവിഭവങ്ങള്‍ കഴിച്ചു രണ്ടുപേര്‍ മരിച്ചതിനു പിന്നാലെ ഇന്നലെ മൂന്നു പേര് കൂടി ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഇതോടെ ജില്ലയിലെ മത്സ്യവിപണന കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഇന്നലെ വീട്ടില്‍ നിന്നു പാകം ചെയ്ത മത്സ്യം കഴിച്ചവര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ട പശ്ചാത്തലത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. നിലവില്‍ ചികിത്സ തേടിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണു ലഭിക്കുന്ന വിവരം. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് ഇന്നലെ നഗരത്തില്‍ പരിശോധനകള്‍ നടത്തിയത്. നഗരത്തിലെ പ്രധാന മത്സ്യ മാര്‍ക്കറ്റായ പാളയം, കോവളം എന്നിവിടങ്ങളില്‍നിന്നും ഇന്നലെ സാമ്പിളുകള്‍ ശേഖരിച്ചു. വിപണിയില്‍ എത്തുന്ന മത്സ്യങ്ങളില്‍ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടോ എന്നും പഴകിയ മീനാണോ വില്‍ക്കുന്നതെന്നും കണ്ടെത്തുകയാണ് ലക്ഷ്യം.
ശേഖരിച്ച സാമ്പിളുകള്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്ക് വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൻഖെ ഫലം വന്നതിനുശേഷം മാത്രമേ കൃത്യമായ കാരണങ്ങള്‍ വ്യക്തമാകൂ. അതേസമയം മത്സ്യം വാങ്ങുമ്പോഴും പാകം ചെയ്തു കഴിക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്കി.
