രാമങ്കരി: സാന്പത്തികരംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനം കൈവരിച്ചുവെന്നു മുൻ ചീഫ് വീപ്പ് പി.സി. ജോർജ് പ്രസംഗിച്ചതിന് തൊട്ടുപിന്നാലെ അത് ടാറ്റയെയും അംബാനിയെയും സഹായിച്ചതിന്റെ പ്രതിഫലമല്ലേ എന്ന് സിപിഎം പ്രദേശിക നേതൃത്വം തിരിച്ചു ചോദിക്കാൻ തയാറായത് നീലംപേരൂർ പഞ്ചായത്ത് വികസന സെമിനാർ കുറച്ചു നേരത്തേക്ക് ബഹളത്തിൽ മുങ്ങുന്നതിന് കാരണമായി.
‘എന്നാ എടാ നീ പറയുന്നപോലെ ഞാൻ പ്രസംഗിക്കാം. നീ എനിക്ക് പ്രസംഗം എഴുതിതാ… തുടങ്ങിയ പരാമർശങ്ങളുമായി വീണ്ടും പി.സി. ജോർജ് രംഗത്തെത്തിയത് സദസിനെ കൂടുതൽ പ്രകോപിപ്പിച്ചു.
തുടർന്ന് പി.സി ക്ഷമാപണം നടത്താൻ തയാറായതോടെ രംഗം ശാന്തമാകുകയായിരുന്നു. അപ്പോഴേക്കും സംഭവം പ്രദേശത്ത് വിവാദമായിക്കഴിഞ്ഞിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയചന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ശശികുമാർ, മെംബർമാരായ രാകേഷ് പണിക്കർ, വിനോദ് ജി. പണിക്കർ, ബിന്ദു ഹരിദാസ്, രജനി സന്തോഷ്, കോൺഗ്രസ് നേതാവ് പി.ടി. സ്കറിയ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.
