അറ്റ്ലാന്റ: ലോകകപ്പ് ഫുട്ബോളിലെ ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തിനെ മറികടന്ന് യൂറോപ്പിലെ വന്പൻമാരായ ഇംഗ്ലണ്ട് റൗണ്ട് 32-ൽ പ്രീക്വാർട്ടറിലേക്ക് മുന്നേറി. എതിരാളികളായ ഡി.ആർ കോംഗോയ്ക്കെതിരെ 2-1നായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. കളിയുടെ ആദ്യനിമിഷത്തിൽ തന്നെ പിറകിലായി പോയ ഇംഗ്ലണ്ടിനെ നായകൻ ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ലോകകപ്പിൽ അഞ്ച് ഗോളായി ഹാരി കെയ്ന്. ആകെ നേട്ടം 13.
ആറിന് നടക്കുന്ന പ്രീ ക്വാർട്ടറിൽ ആതിഥേയരായ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. കോംഗോയുടെ പ്രഥമ ലോകകപ്പ് നോക്കൗട്ട് മത്സരമായിരുന്നു ഇത്്. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 9.30ന് യുഎസിലെ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ (മെഴ്സിഡസ് സ്റ്റേഡിയം) നടന്ന ആവേശോജ്വ പോരാട്ടത്തിൽ ഏഴാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് കോംഗോ ഗോൾ നേടി.
ചാൻസൽ എംബെംബയുടെ നീണ്ട പാസിലൂടെ ബ്രയാൻ സിപെംഗ ഇംഗ്ലീഷ് പ്രതിരോധത്തെ മറികടന്ന് പായിച്ച ഷോട്ട് വലയിൽ പതിച്ചു. 1-0. കളിയിൽ നിലയുറക്കും മുന്പേ വീണ അപ്രതീക്ഷിത ഗോളിൽ ഇംഗ്ലണ്ട് അടിമുടി പതറി. അട്ടിമറിയെന്ന് തോന്നിപ്പിച്ച നിമിഷമായിരുന്നു അത്. പിന്നിലായ ഇംഗ്ലണ്ട് കടന്നാക്രമണത്തിന് ശ്രമിച്ചെങ്കിലും കോംഗോ നിര പഴുതുകൾ അനുവദിക്കാതെ ചെറുത്തുനിൽക്കുന്നതാണ് കണ്ടത്. ആദ്യപകുതിയിൽ തന്നെ ഗോൾ മടക്കാനുള്ള ഇംഗ്ലണ്ടിന്റെ നീക്കങ്ങൾ ഫലം കാണാതെ പോയി.
രണ്ടാം പകുതിയിൽ മത്സരം കൂടുതൽ ശക്തമായി. ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഷെൽ, ബുകായോ സാക്കയെയും ആന്റണി ഗോർഡനെയും കളത്തിലിറക്കിയതോടെ അവരുടെ നീക്കങ്ങൾക്ക് വേഗത കൂടി. 75-ാം മിനിറ്റിൽ ഗോർഡന്റെ സുന്ദരമായ ക്രോസിൽ നിന്ന് ഹാരി കെയ്ൻ ഹെഡറിലൂടെ ഇംഗ്ലണ്ടിനെ തുല്യത വരുത്തി. 1-1. പ്രതീക്ഷ കൈവന്ന ഇംഗ്ലണ്ട് വീണ്ടും ഇടതടവില്ലാതെ കോംഗോ ഗോൾമുഖത്തേക്ക് ഇരച്ചുകയറി. 86-ാം മിനിറ്റിൽ ഇംഗ്ലണ്ട് വീണ്ടും ഗോൾ നേടി വിജയമുറപ്പിച്ചു.
ഗോർഡന്റെ അസിസ്റ്റിൽ നിന്ന് പന്ത് സ്വീകരിച്ച ഹാരി കെയ്ൻ ബോക്സിന് പുറത്തുനിന്ന് കോംഗോ പ്രതിരോധക്കാരുടെ ഇടയിൽ നിന്ന് തൊടുത്ത തകർപ്പൻ ഷോട്ട് കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയ്ക്ക് അവസരം നൽകാതെ ഗോൾവലയത്തിന്റെ മുകളിൽ വലത് വശത്ത് പതിച്ചു. കളിതീരാൻ ഏതാനും മിനിറ്റ് ബാക്കി നിൽക്കേ ഇംഗ്ലണ്ട് 2-1ന് മുന്നിൽ. പിന്നീട് പൊരുതാനുള്ള ശേഷി ഉണ്ടായിരുന്നില്ല കോംഗോയ്ക്ക്.
അതേസമയം കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി ഉജ്വല ഫോമിലായിരുന്നു. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമിന്റെയും ഹാരി കെയ്നിന്റെയും പോസ്റ്റിലേക്കുള്ള ഷോട്ടുകൾ പലവട്ടം തടഞ്ഞിട്ടത് ശ്രദ്ധേയമായി. 68239 പേരാണ് മത്സരം കാണാനെത്തിയിരുന്നത്.
