പാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യ ഖനനം ! ചിത്രങ്ങള്‍ പുറത്ത്; പ്രദേശത്ത് വജ്രം ഉള്‍പ്പെടെയുള്ളവയുടെ സാന്നിദ്ധ്യം…

തിരുവനന്തപുരം പാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യഖനനം നടന്നതിന്റെ തെളിവുകള്‍ പുറത്ത്.

പാലോട് വനം റേഞ്ചിലെ മണച്ചാല വനത്തിനുള്ളില്‍ നിന്നുള്ള ചിത്രങ്ങള്‍ വെളിയില്‍ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാമെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചു.

പാലോട് വനത്തിനുള്ളിലെ മണച്ചാലയിലാണ് പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തിയത്.

പാറകള്‍ അടരുകളായി ചെത്തി മാറ്റിയാണ് ആഴത്തില്‍ കുഴിച്ചിരിക്കുന്നത്. വൈഡൂര്യ ഖനനമാണ് നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ഈ മേഖലയിലാകെ വൈഡൂര്യം ഉള്‍പ്പെടെയുള്ള രത്‌നങ്ങളുടെ സാന്നിധ്യം പാറയടരുകളിലുണ്ട്. ഇത് തേടിയാണ് ഖനനം അറിയാവുന്നവര്‍ കാട്ടിലേക്കെത്തിയത്.

മരതകം, വജ്രം, മാണിക്യം എന്നിവയും തിരുവനന്തപുരം ജില്ലയുടെ വനമേഖലകളിവുണ്ടെന്നാണ് ജെമ്മോളജി വിദഗ്ധര്‍ പറയുന്നത്.

സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നു, അനധികൃത ഖനനം നടത്തി എന്നിവ മുന്‍നിറുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

പ്രാദേശികമായി ഇവര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ആഴ്ചകളായി കനത്തമഴയാണ്. വനത്തിനുള്ളിലേക്ക് ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിന് പോകുന്നത് കുറവാണ്.

ഈ സാഹചര്യം ഉപയോഗിച്ചാണ് ഖനനം നടന്നത്. രണ്ട് വര്‍ഷത്തിനിടെ തിരുവനന്തപുരം ജില്ലയിലെ സംരക്ഷിത വനപ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിലമതിക്കാനാവാത്ത രത്‌നശേഖരം പ്രദേശത്തുണ്ടെന്നാണ് കണക്കു കൂട്ടല്‍. അതിനാല്‍ തന്നെ സാധാരണ പരിശോധനയ്ക്കു പുറമെ ഈ വനപ്രദേശത്ത് കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും പ്രദേശത്തെ ഉദ്യോഗസ്ഥര്‍ വകുപ്പുമേധാവിയെ അറിയിച്ചിട്ടുണ്ട്.

Related posts

Leave a Comment