കൊച്ചി: രാജ്യത്ത് ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതിനുശേഷം 2026 മാര്‍ച്ച് വരെ ഹാള്‍ മാര്‍ക്കിംഗ് എച്ച്യുഐഡി പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍. സംസ്ഥാനത്ത് മാത്രം 15 കോടി ആഭരണങ്ങളില്‍ മാത്രം എച്ച്യുഐഡി മുദ്രപതിച്ചു. 2021 ജൂണ്‍ 16നാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക് നിര്‍ബന്ധമാക്കിയത്. 2021 ജൂലൈ 17ന് ഹാള്‍മാര്‍ക്കിംഗ് എച്ച്യുഐഡിയിലേക്ക് മാറി. ആറ് അക്ക ആല്‍ഫ ന്യൂമറിക് നമ്പര്‍ സ്വര്‍ണാഭരണങ്ങള്‍ പതിക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഉത്തരവിട്ടു.
9,14,18,20,22,23,24 എന്നീ കാരറ്റുകളിലുള്ള ആഭരണങ്ങളിലാണ് പരിശുദ്ധിയുടെ ആറ് അക്ക ആല്‍ഫ ന്യൂമറിക് നമ്പര്‍ മുദ്ര പതിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമ്പോള്‍ രാജ്യത്തെ 256 ജില്ലകളില്‍ മാത്രമാണ് ഇത് നടപ്പാക്കിയത്.
ഇപ്പോള്‍ 380 ജില്ലകളില്‍ ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, രാജ്യത്തെ 380 ജില്ലകളില്‍ മാത്രമാണ് ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമായിട്ടുള്ളത്. 800 ഓളം ജില്ലകളുള്ള ഇന്ത്യയില്‍ പകുതിയോളം ജില്ലകളില്‍ പോലും ഇതുവരെ സ്വര്‍ണ പരിശുദ്ധി ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയിട്ടില്ല.
സ്വര്‍ണാഭരണങ്ങളില്‍ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹാള്‍മാര്‍ക്കിംഗ് സെന്ററുകൾക്കുള്ള ജില്ലകളില്‍ മാത്രമാണ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമെന്ന നിയമം നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ പകുതിയിലധികം ജില്ലകളില്‍ ഒരുതരത്തിലുള്ള പരിശുദ്ധിയും ഇല്ലാതെ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാം എന്നത് സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
2023ല്‍ തന്നെ കേരളം സമ്പൂര്‍ണ ഹാള്‍മാര്‍ക് സംസ്ഥാനമാണ്. ഇന്ത്യയില്‍ കേരളം മാത്രമാണ് ഏക സമ്പൂര്‍ണ ഹാള്‍മാര്‍ക്ക് സംസ്ഥാനം. ഹാള്‍മാര്‍ക്കിംഗ് നിയമം കാലോചിതമായി പരിഷ്കരിക്കുകയും, പൊളിച്ചെഴുതുകയും വേണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുള്‍ നാസര്‍ ആവശ്യപ്പെട്ടു.
- സീമ മോഹന്‍ലാല്‍
