ചാലക്കുടി: തകർന്ന റോഡിൽ വാർഡ്സഭ ചേർന്ന് നാട്ടുകാരുടെ വേറിട്ട സമരമുഖം. നഗരസഭ മുനിസിപ്പൽ ഓഫീസ് 30-ാം വാർഡ് സഭയാണ് തകർന്നു കിടക്കുന്ന ട്രാംവെ റോഡിൽ ചേർന്നത്. കഴിഞ്ഞ മൂന്നുവർഷമായി റോഡ് തകർന്ന് കിടക്കുകയാണ്.
പലതവണ കൗണ്‍സിലിലും വാർഡ്സഭയിലും ആവശ്യപ്പെടുകയും ഇതിനെത്തുടർന്ന് റോഡ് ബിഎംബിസി ടാറിംഗ് ചെയ്യുന്നതിന് 27 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ നഗരസഭ പിന്നീട് ഈ റോഡുപണി പദ്ധതിയിൽനിന്നും ഒഴിവാക്കുകയാണുണ്ടായത്. ഇതിൽ വൻ പ്രതിഷേധം നഗരസഭ യോഗത്തിൽ ഉയർന്നെങ്കിലും പിന്നീട് ഫണ്ട് മാറ്റിവയ്ക്കാമെന്ന് പറഞ്ഞ് ഭരണസമിതി ഒഴിഞ്ഞുമാറി.
തകർന്ന റോഡിൽ ചേർന്ന വാർഡ് സഭയിൽ കൗണ്‍സിലർ അഡ്വ. സിജു എസ്. ചിറയത്ത് അധ്യക്ഷത വഹിച്ചു. വാർഡ് സഭയിലെത്തിയ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാറും വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിലും ജനങ്ങളുടെ പരാതികൾ കേൾക്കുകയും അവരുടെ ആശങ്കയിൽ പങ്കുചേരുകയും ചെയ്തു.
എത്രയും വേഗം റോഡുപണി നടത്താൻ ഫണ്ട് അനുവദിക്കാമെന്ന് ഇവർ ഉറപ്പു നൽകി. എസ്എസ്എൽസി, പ്ലസ്ടു വിജയികൾക്ക് ഡോ. സിജു തോട്ടാപ്പിള്ളി ക്ലാസ് എടുക്കുകയും ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. പ്രിയേഷ് ആരോഗ്യ ജാഗ്രത ക്ലാസ് നയിച്ചു. റോസി ലാസർ സ്വാഗതവും വിജയ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.