വിവാഹദിവസം മുങ്ങിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങി ! ഒരു മാസത്തിനു ശേഷം മോഷ്ടിച്ച ബൈക്കുമായി പൊങ്ങി; പൂച്ചാക്കലിലെ നവവരനെ പോലീസ് പൊക്കിയതിങ്ങനെ…

വിവാഹദിവസം വരന്‍ മുങ്ങിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങിയ സംഭവത്തിലെ കഥാനാഥകന്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍.

പൂച്ചാക്കല്‍ ചിറയില്‍ ജെസിമിനെ(28)യാണ് ഇടുക്കി ജില്ലയിലെ രാജകുമാരിയില്‍നിന്ന് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 21-നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്.

എന്നാല്‍, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വിവാഹം മുടങ്ങുകയും ചെയ്തു.തന്നെയാരോ തട്ടിക്കൊണ്ടുപോയതാണെന്നു കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം കൂട്ടുകാര്‍ക്ക് അയച്ചിരുന്നു.

വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ മരിക്കുകയും ചെയ്തു. ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൂച്ചാക്കല്‍ പോലീസ് കേസെടുത്തിരുന്നു.

ഇയാള്‍ കണ്ണൂര്‍, തൃശ്ശൂര്‍, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂര്‍, തമിഴ്‌നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂര്‍, ഊട്ടി, കര്‍ണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചതായി പോലീസ് കണ്ടെത്തി.

പിടിക്കാതിരിക്കാന്‍ നാലു തവണ ഫോണും സിംകാര്‍ഡും മാറ്റി. വിവാഹത്തിനു താത്പര്യമില്ലാത്തതു കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന ശബ്ദസന്ദേശമിട്ടത് പോലീസിനെ കബളിപ്പിക്കാനാണെന്നും ഇയാള്‍ മൊഴി നല്‍കി.

തൃപ്പൂണിത്തുറ, കണ്ണൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍നിന്നു പ്രതി ബൈക്കുകള്‍ മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.

Related posts

Leave a Comment