ഹണിട്രാപ്പ് സംഘങ്ങളുടെ ഹബ്ബായി കൊച്ചി മാറുന്നു ! വിദ്യാര്‍ഥികള്‍ മുതല്‍ പോലീസുകാര്‍വരെ ഇരകള്‍; വഴങ്ങാത്തവരെ ബലാല്‍സംഗക്കേസില്‍ കുടുക്കും; സംഘത്തിന് ഒത്താശ ചെയ്യുന്നവരില്‍ ചില പ്രമുഖ പോലീസുകാരും…

കൊച്ചി: ഹണിട്രാപ്പ് സംഘങ്ങളുടെ ഹബ്ബായി കൊച്ചി മാറുന്നു. യുവാക്കളും മധ്യവയസ്‌കരുമാണ് സംഘത്തിന്റെ പ്രധാന ഇരകള്‍. ഇത്തരത്തില്‍ കെണിയില്‍ വീഴുന്നവരെ ഭീഷണിപ്പെടുത്തി ലക്ഷങ്ങളാണ് ഇവര്‍ തട്ടിയെടുക്കുന്നത്. പ്രധാനമായി വൈപ്പിന്‍ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനം. കൊച്ചി നഗരവുമായി ബന്ധമുള്ള ഈ സംഘത്തില്‍ വൈപ്പിന്‍കരക്കാരായ ചില യുവതികളാണു പ്രധാന കണ്ണികളെണാന്നു സൂചന. ഈ അടുത്തിടെ പോലീസിനു ലഭിച്ച ഒരു ബലാത്സംഗം സംബന്ധിച്ചുള്ള പരാതിയുടെ കേസ് അന്വേഷിച്ചണത്തിനിടെയാണ് ഈ ഹണിട്രാപ്പ് സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ വെളിവായത്.

എന്നാല്‍ ഇതുസംബന്ധിച്ച് തട്ടിപ്പിനിരയായവരാരും ഇതുവരെ ഒരിടത്തും പരാതി നല്‍കാത്തതിനാല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിനാകുന്നില്ല. ആദ്യം ഏതുവിധേനയും ഇരയോട് അടുത്തുകൂടി ഇവരുമായി സൗഹൃദം സമ്പാദിക്കുകയാണത്രേ സംഘം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതികള്‍ ഇരകളെ കെണിയില്‍ വീഴ്ത്തുന്നത്. ചിലരെ നേരിട്ടും വളയ്ക്കുന്നു. ഇതിനിടയില്‍ ഇരയെ എവിടേക്കെങ്കിലും ക്ഷണിച്ച് കൊണ്ടുപോകുകയും കാര്യം കണ്ടശേഷം തിരിച്ചുവരുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍ ഇവര്‍ ബോധപൂര്‍വം ഇരകളുമൊത്തുള്ള സെല്‍ഫി എടുത്ത് ഫോണില്‍ സൂക്ഷിക്കും. ഇതിനുശേഷം പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ഞെരുക്കത്തെക്കുറിച്ച് പറയുകയും ഇരയോട് പണം ആവശ്യപ്പെടുകയും ചെയ്യും. ചിലര്‍ സൗഹൃദംവച്ച് ആദ്യം പണം നല്‍കും.

പണം നല്‍കാത്തവരെ സെല്‍ഫി ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി വാങ്ങും. സ്നേഹത്തോടെ ആദ്യം പണം നല്‍കുന്നവര്‍ പിന്നീട് പണം തിരികെ ചോദിക്കുമ്പോഴും സെല്‍ഫി ഭീഷണിയുയര്‍ത്തും. വഴങ്ങാത്തവരെ ബലാത്സംഗം കേസില്‍പെടുത്തുകയാണ് പതിവ്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുമായി ചങ്ങാത്തമുണ്ടെന്നു കാണിക്കാനായി ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സംഘത്തിലെ പ്രധാനിയായ യുവതി നില്‍ക്കുന്ന ഫോട്ടോയുണ്ടത്രേ.

കൂടാതെ കൊച്ചി നഗരത്തിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമൊത്തുള്ള ഫോട്ടോയും ഈ സംഘത്തിലെ പ്രധാനിയുടെ പക്കല്‍ ഉണ്ടെന്നാണ് അറിവ്. വ്യാജ പരാതിയുമായി പോലീസിനെ സമീപിക്കുമ്പോള്‍ ഇവ കാണിച്ച് സ്വാധീനിക്കാനാണിതെന്നാണ് പോലീസ് പറയുന്നത്. നേരത്തെ വൈപ്പിനിലും പിന്നീട് നഗരത്തിലും ജോലി നോക്കിയിരുന്ന ഒരു പോലീസുകാരനുമായി
അടുത്ത ബന്ധമാണ് ഈ സംഘത്തിനുള്ളതെന്നും സൂചനയുണ്ട്. പോലീസുമായുള്ള ഈ ബന്ധം തന്നെയാണ് സംഘത്തിന്റെ ധൈര്യവും.

Related posts