ഇരിട്ടി: തോടിന് സംരക്ഷണ ഭിത്തി കെട്ടിയാൽ തോടിന്റെ വീതി കുറഞ്ഞ് മഴക്കാലത്ത് വീട്ടിൽ വെള്ളം കയറുമെന്ന് ചൂണ്ടിക്കാട്ടി പ്രവൃത്തി നടക്കുന്നിടത്ത് വീട്ടമ്മയുടെയും കുടുംബത്തിന്റെയും കുത്തിയിരിപ്പ് സമരം. ആറളം പഞ്ചായത്തിലെ പൂതക്കുണ്ടിൽ നിർമിക്കുന്ന വയോജന വിശ്രമ കേന്ദ്രത്തിനടുത്തായുള്ള തോടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നിടത്താണ് പ്രവൃത്തി തടഞ്ഞ് പൂതക്കുണ്ടിലെ മമ്മാലി സാവിത്രിയും കുടുംബവും സമരത്തിനിറങ്ങിയത്.
പൂതക്കുണ്ടിൽ വയോജനവിശ്രമ കേന്ദ്രം പണിയാൻ പൂതക്കുണ്ട് സ്വദേശി കുമാരൻ നാല് സെന്റ് സ്ഥലം പഞ്ചായത്തിന് കൈമാറിയിരുന്നു. ഇവിടെ 25 ലക്ഷം രൂപ മുതൽമുടക്കിൽ കെട്ടിട നിർമാണം നടത്തുന്നതിന്റെ ഭാഗമായാണ് തോടിന് സംരക്ഷണഭിത്തി കെട്ടുന്നത്.
തോടിൽ നിന്നും ഒരു മീറ്റർ താഴ്ച്ചയിൽ 4.5 മീറ്റർ ഉയരത്തിൽ 17 മീറ്റർ നീളത്തിലാണ് ഭിത്തി കെട്ടുന്നത്. ഭിത്തി കെട്ടുന്നതോടെ ഇവിടെ തോടിന്റെ വീതി കുറയുകയും വെള്ളമൊഴുക്ക് തടസപ്പെട്ട് വീട്ടിൽ വെള്ളം കയറുമെന്നുമാണ് മറുകരയിൽ താമസിക്കുന്ന സാവിത്രിയും കുടുംബവും പറയുന്നത്.
സംരക്ഷണ ഭിത്തിയുടെ അടിത്തറ ഒരുക്കാൻ കോൺക്രീറ്റ് മിശ്രിതമുണ്ടാക്കുന്ന യന്ത്രത്തിന് മുന്നിലിരുന്നായിരുന്നു സാവിത്രി സമരം നടത്തിയത്. ഇതോടെ പ്രവൃത്തി നിർത്തി വയ്ക്കേണ്ടി വന്നു. നിർമാണ രീതിയെക്കുറിച്ച് അറിയാൻ വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടും ബന്ധപ്പെട്ടവർ മറുപടി നൽകിയില്ലെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ഉൾപ്പെടെ തോട്ടിൽ നിന്നും വെള്ളം വീട്ടിലേക്ക് കയറിയിരുന്നുവെന്ന് സാവിത്രിയുടെ മകൻ ഷെബിൻ പറഞ്ഞു. അതേസമയം കുടുംബത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് വയോജന നാട്ടുകാരിൽ ചിലരും സ്ഥലത്തെത്തിയത് വാക്കേറ്റത്തിനിടയാക്കി.
ആറളം എസ്ഐയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ വയോജന വിശ്രമ കേന്ദ്രത്തിന്റെ നിർമാണം പൂർത്തീകരിക്കാനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കുമെന്ന് വാർഡ് അംഗം കെ.പി. അജ്മൽ അറിയിച്ചു.
