കായംകുളം: ദേശീയപാത നിർമാണത്തിനായി കായംകുളം കായലിൽനിന്ന് മണൽ എടുക്കുന്നതിനിടെ ഉണ്ടായ പ്രതിഷേധം സംഘർഷത്തിലേക്കു വഴിമാറി. സംഭവത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. ആറാട്ടുപുഴ കിഴക്കേക്കര മണിവേലിക്കടവിലാണ് സംഭവം. കണ്ടല്ലൂർ തെക്ക് വാഴപ്പറമ്പിൽ അജി, ആറാട്ടുപുഴ മുൻ പഞ്ചായത്തംഗം ടി.പി. അനിൽകുമാർ എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കായലിൽ മാസങ്ങളായി തുടരുന്ന ഡ്രഡ്ജിംഗ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സമരസമിതിക്കാർ പ്രവർത്തനം തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഡ്രജിംഗ്, പ്രദേശത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും നിരവധി പ്രക്ഷോഭങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച ഡ്രജിംഗ് സർക്കാർ തീരുമാനങ്ങൾക്കും ഹൈക്കോടതി നിരീക്ഷണങ്ങൾക്കും വിരുദ്ധമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഭൂമിക്ക് ആഘാതമില്ലാത്ത രീതിയിൽ ഒരു മീറ്റർ ആഴത്തിൽ മാത്രമേ മണൽ എടുക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളുവെങ്കിലും കരാർ കമ്പനി ഇത് ലംഘിച്ച് ഏകദേശം 15 മീറ്റർ ആഴത്തിൽ ഡ്രഡ്ജിംഗ് നടത്തുന്നുവെന്നാണ് സമരസമിതിയുടെ ആരോപണം.
ഇതിനകം മൂവായിരത്തിലധികം ലോഡ് മണൽ കായലിൽനിന്ന് നീക്കം ചെയ്തതായാണ് വിവരം. പരിക്കേറ്റവരെ രമേശ് ചെന്നിത്തല എംഎൽഎ കായംകുളം താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചു. മണൽ ഖനനം താത് കാലികമായി നിർത്തിവയ്ക്കാൻ ചെങ്ങന്നൂര്‍ ആർഡിഒയ്ക്ക് രമേശ് ചെന്നിത്തല എംഎൽഎ നിർദേശം നൽകി.
