ജയിലില്‍ കഴിയുന്ന വിവാദ ചൈനീസ് ഡോക്ടര്‍ ജീന്‍ എഡിറ്റിംഗിലൂടെ മൂന്നാം കൂഞ്ഞിനെയും ജനിപ്പിച്ചു; പിറക്കാന്‍ പോകുന്നത് രോഗങ്ങള്‍ ബാധിക്കാത്ത കുഞ്ഞ്…

ജീന്‍ എഡിറ്റിംഗിലൂടെ കുപ്രസിദ്ധി നേടിയ ചൈനീസ് ഡോക്ടര്‍ ഹൈ ജിയാന്‍കു ലോകത്ത് വന്‍വിവാദത്തിനാണ് തിരികൊളുത്തിയത്. രോഗങ്ങള്‍ ബാധിക്കാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങളെ ഇത്തരത്തില്‍ സൃഷ്ടിച്ചതിന് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും ജയിലില്‍ കഴിയുന്ന ഹി മൂന്നാമത്തെ കുട്ടിയെയും ഇത്തരത്തില്‍ ജനിപ്പിച്ചെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. അന്നു രണ്ടു കുഞ്ഞുങ്ങളും ഒരു സ്ത്രീക്കാണ് ജനിച്ചതെങ്കില്‍ ഇപ്പോള്‍ മറ്റൊരു സ്ത്രീയ്ക്കാണ് ജീന്‍ എഡിറ്റിങ്ങിലൂടെ കുഞ്ഞ് പിറക്കാന്‍ പോകുന്നത്. ജൂണ്‍, ജൂലൈ മാസത്തില്‍ തന്നെ രോഗങ്ങളില്ലാത്ത കുഞ്ഞ് പിറക്കുമെന്നാണ് അറിയുന്നത്. അതേസമയം ഹി ജിയാന്‍കൂ അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ മൂന്നാം കുഞ്ഞിനെയും ഗര്‍ഭം ധരിച്ചിരിക്കാമെന്നാണ് നിഗമനം.

സാധാരണ 38 മുതല്‍ 42 ആഴ്ചകള്‍ വരെ ഒരു കുഞ്ഞ് ജനിക്കുന്നതിന്റെ കാലാവധി. ഇതിനാല്‍ തന്നെ ഹി ജിയാന്‍കൂ അറസ്റ്റിലാകുന്നതിന് മുന്‍പെ സംഭവിച്ചതാകാം ഇത്. ഇത് സംബന്ധിച്ച് ചൈനീസ് സര്‍ക്കാരിന് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എവിടെയുള്ള സ്ത്രീയാണ് കുഞ്ഞിന് ജന്മം നല്‍കുന്നതെന്നും വെളിപ്പെടുത്തിയിട്ടില്ല. ലോകത്തെ ആദ്യത്തെ ജനതിക മാറ്റം വരുത്തിയ കുട്ടികളെ സൃഷ്ടിക്കാന്‍ താന്‍ സഹായിച്ചുവെന്ന് ഹി ജിയാന്‍കൂ ലോകത്തെ അറിയിച്ചത് കഴിഞ്ഞ നവംബറിലാണ്.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ അവകാശവാദമാണ് ചൈനീസ് ഗവേഷകന്‍ നടത്തിയത്. അതിശക്തമായ പുതിയ ടൂള്‍ ഉപയോഗിച്ച് ഇരട്ട പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് ഡിഎന്‍എ എഡിറ്റു ചെയ്തതത്രെ. ജീവിതത്തിന്റെ രൂപരേഖയ്ക്കു തന്നെ മാറ്റം വരുത്തിയിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത് നൈതികവും ശാസ്ത്രപരവുമായ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നതായും ചിലര്‍ പ്രതികരിക്കുന്നു. ആ പരീക്ഷണം നടക്കുമ്പോള്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനും ചൈനീസ് ഗവേഷകന് ഒപ്പമുണ്ടായിരുന്നു. ജീന്‍ എഡിറ്റിങ് അമേരിക്കയില്‍ നിയമവിരുദ്ധമാണെന്നാണ്. കാരണം ഡിഎന്‍എയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഭാവി തലമുറകളിലേക്ക് പകരാമെന്നതു കൂടാതെ മറ്റു ജീനുകള്‍ക്ക് ദോഷം വരുത്തുകയും ചെയ്യാം.

ഇത്തരം പരീക്ഷണങ്ങള്‍ സുരക്ഷിതമല്ലെന്നാണ് മിക്ക മുഖ്യധാരാ ശാസ്ത്രജ്ഞന്‍മാരും പറയുന്നത്. ചിലരാകട്ടെ മനുഷ്യരെ വച്ചു പരീക്ഷണം നടത്തുന്നത് അംഗീകരിക്കാനാവില്ല എന്ന കടുത്ത നിലപാടും സ്വീകരിച്ചു. തന്റെ വന്ധ്യതാ ചികിത്സയ്ക്കിടെ ഏഴു ദമ്പതികള്‍ക്ക് ഭ്രൂണത്തില്‍ മാറ്റം വരുത്തിയതായി അവകാശപ്പൊണ് ഡോ ഹി ഏവരെയും ഞെട്ടിച്ചത്. ഇവരില്‍ ഒരാള്‍ ഇപ്പോള്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് അന്ന് തന്നെ അദ്ദേഹം പറഞ്ഞിരുന്നു.

ജീന്‍ എഡിറ്റിങ്ങിലൂടെ കുട്ടിക്ക് പാരമ്പര്യമായി വരാവുന്ന ഏതെങ്കിലും രോഗം പിടിക്കാതിരിക്കാനോ, ശമിപ്പിക്കാനോ അല്ല, മറിച്ച് ആര്‍ക്കും തന്നെ ഇപ്പോഴില്ലാത്ത ഒരു ശക്തി പകരാനാണ് താന്‍ ശ്രമിച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എച്ച്‌ഐവി, അഥവാ എയിഡ്സ് വൈറസ് ബാധിക്കില്ലത്രെ. എന്നാല്‍, ചികിത്സ സ്വീകരിച്ച മാതാപിതാക്കള്‍ തിരിച്ചറിയപ്പെടാനോ, അഭിമുഖസംഭാഷണം നല്‍കാനോ തയാറല്ലാത്തതിനാല്‍ അവരെക്കുറിച്ചെന്തെങ്കിലും വെളിപ്പെടുത്താന്‍ താന്‍ തയാറല്ലെന്നും ഹെ അന്നു തന്നെ പറഞ്ഞിരുന്നു.

ഹോങ്കോങ്ങില്‍ നടന്ന ജീന്‍ എഡിറ്റിങ്ങിനെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിനു മുന്നോടിയായാണ് ഹെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തുടക്കമിടുക എന്നതുമാത്രമല്ല ഉദാഹരണം കാണിച്ചു കൊടുക്കാനും തനിക്കായി എന്നാണ് ഹെ പറഞ്ഞത്. അടുത്തതായി എന്തു നീക്കം നടത്തണമെന്നത് സമൂഹം തീരുമാനിക്കട്ടെ എന്നും ഹെ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഇത്തരം ശാസ്ത്ര നീക്കങ്ങള്‍ക്ക് ലോകത്ത് അനുമതിയില്ല. ഹിയുടെ അവകാശവാദം കേട്ട പല ശാസ്ത്രജ്ഞരും അന്നു തന്നെ ഇതിനെ ശക്തമായി അപലപിച്ചിരുന്നു.

സമീപകാലത്ത് ശാസ്ത്രജ്ഞര്‍ ജീനുകളെ എഡിറ്റു ചെയ്യാന്‍ താരമ്യേന എളുപ്പവഴി കണ്ടെത്തിയിരിക്കുകയാണ്. ഇതനായി CRISPR-cas9 എന്ന ടൂളാണ് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് ഡിഎന്‍എയ്ക്ക് ഓപ്പറേഷന്‍ നടത്താനും വേണ്ട ഒരു ജീന്‍ നിക്ഷേപിക്കാനും പ്രശ്നക്കാനായ ഒന്നിനെ നിര്‍വീര്യമാക്കാനും സാധിക്കും. സമീപകാലത്തു മാത്രമാണിത് പ്രായപൂര്‍ത്തിയവരില്‍ പരീക്ഷിച്ചു നോക്കിയിട്ടുള്ളത്. മരണകാരണമാകുന്ന രോഗങ്ങള്‍ ചികിത്സിക്കാനാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ, വരുത്തുന്ന മാറ്റങ്ങള്‍ ആ മനുഷ്യനില്‍ തന്നെ ഒതുങ്ങുമായിരുന്നു. എന്നാല്‍, ബീജവും അണ്ഡവും ഭ്രൂണവുമൊക്കെ എഡിറ്റു ചെയ്യുന്നത് ഇതില്‍ നിന്നു വ്യത്യസ്തമാണല്ലോ. അത് ഭാവി തലമുറയ്ക്കും ബാധിക്കാമെന്നതാണ് കാരണം.

ശസ്ത്രക്രിയ നടത്തിയ ശാസ്ത്രജ്ഞന്‍ ഹെ ജയിന്‍കുയി അമേരിക്കയിലെ റൈസ്, സ്റ്റാന്‍ഫെഡ് എന്നീ സര്‍വകലാശാലകളില്‍ പഠിച്ച ശേഷമാണ് മാതൃരാജ്യത്തെത്തി ലാബ് തുറക്കുന്നത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ മൈക്കള്‍ ഡീം റൈസ് യൂണിവേഴ്സിറ്റിയില്‍ ഹെയുടെ ഉപദേശകനായിരുന്നു. താന്‍ എഡിറ്റിംഗ് പരീക്ഷണം നടത്തി പരിശീലിച്ചത് എലികളിലും കുരങ്ങന്മാരിലും മനുഷ്യ ഭ്രൂണങ്ങളിലുമായിരുന്നുവെന്ന് ഹി പറഞ്ഞിട്ടുണ്ട്. എയിഡ്സ് പിടിക്കാതിരിക്കാനായി താന്‍ CCR5 എന്ന ജീന്‍ നിര്‍വീര്യമാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വാദിക്കുന്നു. രോഗങ്ങളില്ലാത്ത മനുഷ്യര്‍, ജരാനരകള്‍ ബാധിക്കാത്തയാളുകള്‍ തുടങ്ങിയവയൊക്കെ ജനിതക മാറ്റത്തിലൂടെ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ചിലര്‍ സ്വപ്നം കാണുന്നു. ഇത്തരം പരീക്ഷണങ്ങള്‍ പാളിയാല്‍ അതു വന്‍ വിപത്താകാമെന്നു വിശ്വസിക്കുന്നവരും ഒട്ടും കുറവല്ല.

Related posts