പാനൂർ: പാനൂർ മേഖലയിലെ ബ്ലാക്ക്മാൻ ഇറങ്ങിയെന്ന പ്രചാരണത്തിൽ അടിസ്ഥാനമില്ലെന്ന് പോലീസ്. രാത്രി വീടുകളിലെ കുളിമുറിയിലും കിടപ്പറകളിലും ഒളിഞ്ഞു നോക്കുന്നതുൾപ്പെടെയുള്ള സദാചാര വിരുദ്ധ പ്രവർത്തനം നടത്തുന്നയാളാണ് ഇതിനു പിന്നിലെന്നും പോലീസ് അറിയിച്ചു.
ഏതാനും ദിവസം മുന്പ് പാനൂർ വില്ലേജ് ഓഫീസിനു സമീപമായിരുന്നു ബ്ലാക്ക്മാന്റെ സാന്നിധ്യമുണ്ടെന്ന് പ്രചാരണമുണ്ടായത്. അസ്വാഭാവിക സാഹചര്യത്തിൽ ചിലർ ഒരാളെ കണ്ടിരുന്നു. ഇതോടെ പാനൂരിൽ ബ്ലാക്ക്മാൻ ഇറങ്ങിയെന്ന പ്രചരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു കഴിഞ്ഞു പോന്നത്.
മാസങ്ങൾക്ക് മുന്പ് തലശേരിയിലും പരിസരത്തും ബ്ലാക്ക്മാൻ ഇറങ്ങിയിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് തലശേരിക്കാരുടെ ആശങ്കയ്ക്കും ഭയത്തിനും വിരാമമായത്. പാനൂരിൽ ബ്ലാക്ക്മാൻ ഇറങ്ങിയെന്ന പ്രചാരണത്തെ തുടർന്ന് സിഐ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ശക്തമായ രാത്രി പരിശോധന ആരംഭിച്ചിട്ടുണ്ട്.
നിരീക്ഷണ കാമറകളുടെ വീഡിയോ ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പ്രദേശവാസിയായ ഒ.ടി. നവാസിന്റെ വീട്ടിൽ നടത്തിയ യോഗത്തിൽ സിഐ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഭയരഹിത ബോധവത്കരണ ക്ലാസും നടത്തി. നാട്ടിൽ ഭീതി പരത്തുന്ന ആരെയെങ്കിലും കുറിച്ച് വിവരങ്ങൾ ലഭിച്ചാൽ പോലീസിനെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. ഫോൺ: പാനൂർ സിഐ. 9497987209. എസ് ഐ. 9497980868.