കായംകുളം: ഇലക്ഷൻ പ്രചാരണത്തിനോ, ജനങ്ങളോട് നേരിട്ട് വോട്ട് ചോദിക്കാനോ കഴിയാതെ ജയിൽവാസകാലത്ത് കായംകുളം മണ്ഡലത്തിൽനിന്നു മത്സരിച്ചയാളാണ് ഡോ. പി.കെ. സുകുമാരൻ. വാശിയേറിയ പോരാട്ടത്തിൽ സുകുമാരൻ വിജയിച്ചെങ്കിലും പക്ഷേ, നിയമസഭ കാണാൻ അവസരം ലഭിച്ചില്ല. 1965ലാണ് രാഷ്ട്രീയക്കാരുടെ തടവറയിൽനിന്ന് പി.കെ. സുകുമാരൻ കായംകുളം മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിർദേശപത്രിക കൊടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ, വോട്ടു ചോദിക്കാനോ അദ്ദേഹത്തിന് കായംകുളത്ത് വരാൻ കഴിഞ്ഞില്ല.
തെരഞ്ഞെടുപ്പു നോട്ടീസിലെയും പോസ്റ്ററിലെയും പ്രിന്റ് ചെയ്ത ഫോട്ടോ കണ്ട് ആളുകൾ സുകുമാരനെ മനസിലാക്കി. അന്ന് നടന്ന വാശിയേറിയ മത്സരത്തിലെ എതിർസ്ഥാനാർഥി മുൻ മന്ത്രികൂടിയായ കോൺഗ്രസിലെ തച്ചടി പ്രഭാകരനായിരുന്നു. സ്വാതന്ത്ര്യസമര സേനാനി കെ.കെ. മുഹമ്മദ് ( കേരള കോൺഗ്രസ്) എൻ.എസ്.പി. പണിക്കർ അടക്കമുള്ള പ്രമുഖരും മത്സരിച്ചു.
ശക്തമായ പോരാട്ടത്തിൽ 17,522 വോട്ടുകൾ നേടിയ സുകുമാരൻ വിജയിച്ചു. എതിർ സ്ഥാനാർഥിയായ തച്ചടി പ്രഭാകരന് 17,179 വേട്ടുകൾ ലഭിച്ചു. കേരളം ഉറ്റുനോക്കിയ കായംകുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ സുകുമാരൻ 343 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും 1965ലെ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലാത്തതിനാൽ നിയമസഭ കൂടിയില്ല. പി.എം. സുകുമാരന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാനും കഴിഞ്ഞില്ല. അങ്ങനെ നിയമസഭ കാണാത്ത കായംകുളം എം എൽഎയായി ഡോ. പി.കെ. സുകുമാരൻ മാറി.
കമ്യൂണിസ്റ്റ് വിരുദ്ധഭരണകൂടം ചൈനീസ് ചാരനെന്ന് മുദ്രകുത്തി കേരളത്തിലെ സിപിഎം നേതാക്കളെ ജയിലിലാക്കിയപ്പോൾ അന്ന് നേതൃത്വനിരയിൽ ഉണ്ടായിരുന്ന ഡോ. പി.കെ. സുകുമാരനെയും പിടിച്ച് അകത്തിടുകയായിരുന്നു.പിന്നീട് ജയിൽ മോചിതനായി എത്തിയ സുകുമാരന് കായംകുളത്ത് വൻ സ്വീകരണം ലഭിച്ചു. കായംകുളത്ത് വാരണപ്പള്ളി കുടുംബാംഗമായ സുകുമാരൻ പിന്നീട് 1967ൽ കുണ്ടറ നിയോജകമണ്ഡലത്തിൽനിന്നു സിപിഎം ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു.
തുടർന്ന് ആർ.എസ്.പിയുടെ കോട്ടയായ കൊല്ലത്തുനിന്നും ടി.കെ. ദിവാകരനെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇൻഡോ- ചൈന ഫ്രണ്ട്ഷിപ്പ് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു സുകുമാരൻ. 1954ൽ തിരുക്കൊച്ചിയിലേക്ക് മത്സരിച്ചു വിജയിച്ചിരുന്നു.പ്രമുഖരെയാണ് ഡോ. പി.കെ. സുകുമാരൻ പരാജയപ്പെടുത്തിയിട്ടുള്ളത്. എ.എ. റഹിം (ഇരവിപുരം), സി.എം. സ്റ്റീഫൻ (കുണ്ടറ), തച്ചടി പ്രഭാകരൻ (കായംകുളം). എന്നാൽ, കൊല്ലത്ത് ടി.കെ. ദിവാകരനുമായുള്ള മത്സരത്തിൽ മാത്രമാണ് പരാജിതനായത്.
നിയമസഭ തെര ഞ്ഞെടുപ്പുകളിൽ നാലു പ്രാവശ്യം അദ്ദേഹം വിജയിച്ചു. 1965ൽ കായംകുളത്ത് മത്സരിക്കുമ്പോൾ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ ഡോ.പി.കെ. സുകുമാരൻ ( 17,522), തച്ചടി പ്രഭാകരൻ (17,179), കെ.കെ. മുഹമ്മദ് (15,519) എന്നിങ്ങനെയാണ്. കടുത്ത ത്രികോണ മത്സരത്തിൽ 349 വോട്ടിന്റെ ഭൂരിപക്ഷം സുകുമാരൻ നേടി. 2000 നവംബർ 8ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
- നൗഷാദ് മാങ്കാംകുഴി
