കോട്ടയം: കെഎസ്ആർടിസിയിലെ കൂട്ട പിരിച്ചുവിടലിൽ കോട്ടയത്തു ജോലി നഷ്ടപ്പെട്ടത് 50 പേർക്ക്. ദീർഘകാലമായി ജോലിക്ക് ഹാജരാകാത്തവരും അനധികൃത അവധിയിൽ തുടരുന്നവരുമായ ജീവനക്കാരെയാണ് മാനേജ്മെന്റ് പിരിച്ചുവിട്ടത്.
നാലും അഞ്ചും വർഷം മാത്രം ജോലി ചെയ്തശേഷം അവധിയെടുത്തും എടുക്കാതെയും നാടുവിട്ടവരെ പിരിച്ചുവിടണമെന്നാണ് കൃത്യമായി ഇവിടെ ജോലി ചെയ്യുന്ന ഒരു വിഭാഗം പറയുന്നത്. പെൻഷനും ആനുകൂല്യങ്ങളും പറ്റാൻ സർവീസ് തീരുന്നതിനു മുൻപ് തിരികെയെത്തി അർഹത നേടി മടങ്ങുന്നവർക്കാണ് ഇപ്പോൾ പണി കിട്ടിയത്. കടുത്ത സാന്പത്തിക പ്രതിസന്ധിയാണ് കെഎസ്ആർടിസി നേരിടുന്നത്. സർവീസുകൾ കുറച്ചതോടെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്.
അമേരിക്കയിൽ സ്ഥിരവാസം നടത്തുന്നയാളും സ്വന്തമായി ആനയുള്ള കുടുംബത്തിലെ അംഗവും ജില്ലയിലെ കെഎസ്ആർടിസി രജിസ്റ്ററിൽ സ്ഥിരം ഡ്രൈവർമാരുടെ റോൾ രജിസ്റ്ററിലുണ്ട്. സ്വകാര്യ ബസും ലോറിയും ടിപ്പറും ജെസിബിയും വാങ്ങി ബന്ധുവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് ഓടിച്ചു പണമുണ്ടാക്കുന്നവരും ഇതേ ഡിപ്പാർട്ട്മെന്റിലുണ്ട്.
ഗൾഫിലും മറ്റും ഡ്രൈവറായി ജോലി നോക്കുന്ന നിരവധി പേർ കെഎസ്ആർടിസി റോൾ രജിസ്റ്ററിൽ ഇടംനേടിയിരിക്കുന്നു. ജില്ലയിലെ വിവിധ ഡിപ്പോകളിലായി അൻപതോളം പേർ ഇത്തരത്തിൽ കാലങ്ങളായി പ്രവാസജീവിതം നയിക്കുകയാണ്. ഇവരുടെയെല്ലാം പണി പോയി.
എന്നാൽ ആത്മാർഥമായി കഠിനജോലി ചെയ്തശേഷവും കൃത്യമായി ശംബളം കിട്ടാതെ കുടുംബം പോറ്റാൻ ദുരിതപ്പെടുന്നവരും കെഎസ്ആർടിസിയിൽ ഏറെപ്പേരാണ്. കണ്ടക്ടർ ജോലിയിൽ പ്രവേശിച്ചശേഷം മറ്റു ജോലികളിലേക്കു പോകാൻ പറ്റാതെ ദുരിതപ്പെടുന്നവരും അതിലേറെപ്പേരുണ്ട്. കെഎസ്ആർടിസിയിൽ വണ്ടി ഓടിച്ചുകൊണ്ടിരിക്കെ അവധി ദിനങ്ങളിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും ഓടിക്കാൻപോകുന്നവരും കുറവല്ല.