ചാത്തന്നൂർ: കെഎസ്ആർടിസിയിൽ സർവിസിലിരിക്കെ മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതിനുള്ള നടപടികൾക്ക് കോർപറേഷൻ ഔദ്യോഗികമായി തുടക്കം കുറിച്ചു. വർഷങ്ങളായി നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നവർക്ക് ഇത് ആശ്വാസം പകരും. യൂണിറ്റുകളിൽ ലഭിച്ചിട്ടുള്ള അപേക്ഷകൾ ചീഫ് ഓഫീസിൽ എത്തിക്കാൻ കഴിഞ്ഞാഴ്ച നിർദേശം നല്കിയിരുന്നു.
ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ നിർദേശത്തെത്തുടർന്നാണ് വർഷങ്ങളായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ആശ്രിത നിയമന ഫയലുകൾക്ക് ഇപ്പോൾ ജീവൻ വച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തേണ്ട അർഹരായ ഗുണഭോക്താക്കളുടെ പ്രാഥമിക ലിസ്റ്റ് കെ എസ്ആർടിസി ആസ്ഥാനത്ത് തയാറാക്കി കഴിഞ്ഞു. മുൻകാലങ്ങളിൽ സർവിസിലിരിക്കെ ജീവനക്കാർ മരണപ്പെട്ടാൽ പരമാവധി ആറ് മാസത്തിനകം തന്നെ ആശ്രിതർക്ക് അർഹമായ ജോലി നൽകുന്നതായിരുന്നു കെ എസ്ആർടിസിയുടെ രീതി.
എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ നടപടികൾ പൂർണമായി സ്തംഭിച്ച അവസ്ഥയിലായിരുന്നു. നിലവിൽ 2022 വരെയുള്ള കാലയളവിൽ മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതരെയാണ് ഈ ഘട്ടത്തിൽ പരിഗണിച്ചിരിക്കുന്നത്. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ തയാറാക്കിയ ഈ ലിസ്റ്റിൽ 2016 മുതൽ മരിച്ചവരുടെ ആശ്രിതരുടെ പട്ടികയാണ്. 439 പേരുടെ പട്ടികയാണ് ഇപ്പോൾ തയാറാക്കിയത്.
എണ്ണം ഇനിയും കൂടിയേക്കാം. പട്ടികയിൽ നിന്നും 125 പേർക്കാണ് ആദ്യഘട്ടത്തിൽ നിയമനം ലഭിക്കുന്നതെന്നാണ് വിവരം.ആശ്രിത നിയമന നടപടികൾ കുറ്റമറ്റതാക്കുന്നതിനായി കെഎസ്ആർടിസി ചീഫ് ഓഫിസ് താഴേ തട്ടിലേക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനകം ലഭ്യമായ അപേക്ഷകളുടെ വിശദമായ ലിസ്റ്റ് എല്ലാ യൂണിറ്റ് അധികാരികൾക്കും പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്.
തങ്ങളുടെ ഡിപ്പോകളിൽ നിന്നും ചീഫ് ഓഫിസിലേക്ക് അയച്ച എല്ലാ അപേക്ഷകരുടെയും പേരുകൾ നിലവിലെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് യൂണിറ്റ് മേധാവികൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം.ആശ്രിതരുടെ കാര്യമായതിനാൽ ഈ വിഷയത്തിൽ യൂണിറ്റ് അധികാരികൾ അതീവ ശ്രദ്ധ പുലർത്തണമെന്നും അലംഭാവം കാണിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ചീഫ് ഓഫിസിൽ നിന്നുള്ള അറിയിപ്പിൽ വ്യക്തമാക്കുന്നു.
