കാട്ടാക്കട: വണ്ടി ഓടിച്ച് പഠിക്കേണ്ടത് ചെളിക്കുണ്ടിൽ, മഴപെയ്താൽ കയറി നിൽക്കാനിടമില്ല, കാട്ടാക്കടയിൽ കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നു പരാതി ഉയരുന്നു.
കുറഞ്ഞ ചെലവിൽ മികച്ച പരിശീലനം നൽകി ഡ്രൈവർമാരെ വാർത്തെടുക്കാൻ ആരംഭിച്ചതാണീ സ്കൂൾ. ഉദ്ഘാടനത്തിനു പിന്നാലെ വാണിജ്യസമുച്ചയത്തിലെ മുകളിലെ നിലയിൽ ഒഴിഞ്ഞുകിടന്ന ഹാളിൽ മികച്ച സൗകര്യത്തോടെ ഓഫീസും പഠനമുറിയുമൊക്കെ ഒരുക്കുകയും ചെയ്തു. ഒപ്പം ഡിപ്പോയ്ക്ക് പുറകിൽ ഗാരേജിനു സമീപത്തായി മൈതാനത്തിൽ “എട്ടും’ “എച്ചും’ ഉൾപ്പെടെ പഠിക്കാൻ താത്കാലിക സൗകര്യവും ഉണ്ടാക്കി.
ഇതിനോടു ചേർന്നു ഷീറ്റ് മറച്ചുള്ള ഒരു ഷെഡ്ഡും ഉണ്ടാക്കി. എന്നാൽ മഴക്കാലമായതോടെ ഗ്രൗണ്ട് കുഴി നിറഞ്ഞു ചെളിക്കുളമായി മാറി. പരിശീലകരും പഠിക്കാൻ എത്തുന്നവരും ഒരുപോലെ ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. ഇരുചക്ര വാഹനത്തിന്റെ യും ചെറുവാഹനങ്ങളുടെയും ഹെവി വാഹനത്തിന്റെയുമൊക്കെ പരിശീലനം നടത്തുന്നതും ഇവിടെയാണ്.
എട്ടെടുക്കാനും എച്ച് എടുക്കാനും ടി എടുക്കാനുമൊക്കെ ചെളിയിൽ കസർത്ത് കാണിക്കേണ്ട സ്ഥിതി. അടച്ച മുറിയിലെ ഡ്രൈവിംഗ് പഠിത്തം കഴിഞ്ഞ് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോഴാണ് ഈ ദുരിതം. കൂടാതെ ചെളിക്കുണ്ടിലൂടെ വേണം പരിശീലനഗ്രൗണ്ടിൽ എത്താനും.
ആദ്യബാച്ച് മുതൽതന്നെ വലിയ തിരക്കാണിവിടെ. എന്നാൽ ഇതിന് അനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ ശ്രമിച്ചില്ലെന്നാണു പരാതി. പരിശീലനം നടക്കുമ്പോൾ പഠിക്കുന്നവർക്കും പരിശീലകർക്കും വിശ്രമിക്കാനുള്ള സ്ഥലം പോലും ഒരുക്കിയിട്ടില്ല. വരുന്നവർ മഴയും വെയിലും കൊണ്ട് ഇരിക്കേണ്ട ഗതിയുമുണ്ട്.
