പൂച്ചാക്കൽ: വൈദ്യുതിക്കായി ഇനി എത്രനാൾ കാത്തിരിക്കണം എന്ന ചോദ്യത്തിന് ഇനി വിരാമം കുറിക്കുകയാണ്. മാട്ടേൽ തുരുത്ത് നിവാസികൾക്ക് ഇനി വെളച്ചത്തിന്റെ നിഴൽ വീഴും. കേരളം സന്പൂർണമായി വൈദ്യുതീകരിച്ചുവെന്ന് അവകാശപ്പെടുന്പോഴും വൈദ്യുതി ലഭിക്കാത്തതിന്റെ പേരിൽ സ്വന്തം വീടും നാടും വിട്ട് പോയിരുന്ന മാട്ടേൽ തുരുത്ത് നിവാസികൾ ഇനി തിരികെ വരാം.
മാട്ടേൽ തുരുത്ത് വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം 25 ന് വൈദ്യുതി മന്ത്രി എം.എം.മണി നിർവഹിക്കും. 25 ന് രാവിലെ 9.30ന് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ എ.എം.ആരീഫ് എംഎൽഎ അധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാൽ എംപി മുഖ്യാഥിതിയാകും. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ ഉപഹാര സമർപണം നടത്തും. ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് ഭാഗമായാണ് മാട്ടേൽ തുരുത്ത് സ്ഥിതി ചെയ്യുന്നത്. വേന്പനാട്ട് കായലാൽ ചുറ്റപ്പെട്ട തുരുത്തിൽ 18 വീട്ടുകാരാണ് താമസിച്ചിരുന്നത്.
വെള്ളവും വെളിച്ചവും ലഭിക്കാത്തതിനെ തുടർന്ന് ഒൻപത് വീട്ടുകാർ തുരുത്തിലുള്ള സ്വന്തം സ്ഥലവും വീടും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിൽ വാടകക്ക് താമസിക്കുകയാണ്. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം തുരുത്തിലെ വീട്ടിൽ വന്ന് വൃത്തിയാക്കിയിട്ട് തിരികെ പോകും. വി.എസ് സർക്കാരിന്റെ കാലത്ത് അരൂർ മണ്ഡലം സന്പൂർണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം നടത്തുന്പോൾ മാട്ടേൽ നിവാസികൾക്ക് ഓരോ സോളാർ പാനൽ നൽകി സന്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമാക്കുകയായിരുന്നു.
ഒന്നോ രണ്ടോ ലൈറ്റുകൾ മാത്രം കത്തിക്കാൻ മാത്രം തികയുമായിരുന്ന സോളാറിൽ ഭൂരിഭാഗവും ഇപ്പോൾ കേടുവന്നു. നിലവിൽ മണ്ണെണ്ണ വിളക്കും മെഴുകുതിരിയുമാണ് ഉപയോഗിച്ചിരുന്നത്. മാട്ടൽ തുരുത്തിൽ പെണ്ണമ്മ കുട്ടനും മറുകരയായ പള്ളിക്കടവിൽ പള്ളിപ്പുറം സെന്റ് മേരീസ് ഫെറോന പള്ളി അധികൃതരുമാണ് ടവർ സ്ഥാപിക്കാൻ അനുമതി നൽകിയിരിക്കുന്നത്. എന്തിനും മറുകരയെ ആശ്രയിക്കേണ്ട ഇവർക്ക് വൈദ്യുതി ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.
എ.എം ആരീഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 33 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. തുരുത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി കായലിൽ കിണറുകൾ സ്ഥാപിച്ച് അതിൽ നിന്നും മണ്ണുകൾ നീക്കം ചെയ്ത ശേഷം കോണ്ക്രീറ്റ് ചെയ്ത് ഈ കിണറുകളിൽ ടവറിന്റെ കാലുകൾ സ്ഥാപിച്ചു.
രണ്ട് ഭാഗത്തായി 24 റിങ്ങുകൾ ആണ് സ്ഥാപിച്ചത്. ഇതിലൂടെയാണ് വൈദ്യുതി കന്പികൾ വലിച്ചത്. പലപ്പോഴും കാലാവസ്ത അനുകൂലമല്ലാത്ത സാഹചര്യം ഉണ്ടായിട്ടും 3 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനായി എന്ന് പൂച്ചാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ അസി.എൻജീനിയർ കെ.വി.സനൽ രാഷ്ട്രദീപികയോട് പറഞ്ഞു. വെളിച്ചം എത്തുന്നതിന്റെ സന്തോഷത്തിലാണ് ദ്വീപ് നിവാസികൾ.