കൊടുങ്ങല്ലൂർ: ഡ്യൂട്ടി ഡോക്ടറെ മർദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂരിൽ മെഡിക്കൽ ബന്ദ് ആരംഭിച്ചു. ഇന്നുരാവിലെ എട്ടുമുതൽ നാളെ രാവിലെ എട്ടുവരെയാണ് സമരം. കൊടുങ്ങല്ലൂർ താലൂക്കിലെ 20 ഓളം സ്വകാര്യ ആശുപത്രിയിൽ ഡോക്ടർമാരുടെ സമരം മൂലം അത്യാഹിത വിഭാഗം മാത്രമെ പ്രവർത്തിക്കുന്നുള്ളു.
ഒപിയിലെത്തുന്ന രോഗികളും, ഡോക്ടർമാരുടെ സേവനം ലഭിക്കാനാകാതെ തിരിച്ചുപോകുകയാണ്. ഡോക്ടർമാർ വീടുകളിലെ സ്വകാര്യ പ്രാക്ടീസും നിർത്തിവച്ചിരിക്കുകയാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ച കുട്ടിയ്ക്ക് ചികിത്സ നൽകിയില്ലെന്നാരോപിച്ചായിരുന്നു കുറച്ചു ദിവസങ്ങൾക്കുമുന്പ് കൊടുങ്ങല്ലൂർ ഗൗരി ശങ്കർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്.
നിരവധി പ്രതിഷേധങ്ങൾ നടത്തിയെങ്കിലും പ്രതികളെ മുഴുവനായും പോലീസിനു പിടികൂടാൻ സാധിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ർമാർ 24 സമരം ആരംഭിച്ചത്. ഐഎംഎയുടെ ആഹ്വാനം അനുസരിച്ച് പണിമുടക്കിയ ഡോക്ടർമാർ കൊടുങ്ങല്ലൂർ നഗരത്തിൽ മൗന ജാഥ നടത്തി.
തുടർന്ന് വില്ലേജ് ഓഫീസ് പരിസരത്ത് ഡോക്ടർമാർ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഐഎംഎ താലൂക്ക് പ്രസിഡന്റ് ഡോക്ടർ തോമസ് മാമ്മൻ, സെക്രട്ടറി കെ.എസ്. പ്രവീൺ, സംസ്ഥാന കമ്മിറ്റി കൗൺസിൽ അംഗം ഡോ. പി.എ. മുഹമ്മദ് സെയ്ത്, ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. റഷീദ്, ഡോ. ജോസ് ഊക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.