ന്യൂഡൽഹി: മീ ടൂ ആരോപണങ്ങളുടെ ഭാഗമായി കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ച എം.ജെ അക്ബർ, തനിക്കെതിരേ ഉന്നയിച്ച പുതിയ ലൈംഗിക ആരോപണങ്ങളെ നിഷേധിച്ചു രംഗത്തെത്തി. ഇപ്പോൾ അമേരിക്കയിൽ മാധ്യമപ്രവർത്തകയായ പല്ലവി ഗോഗോയിയുമായി 1990 കളിൽ തനിക്കുണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് അക്ബറുടെ വിശദീകരണം. പല്ലവിയുടെ ആരോപണത്തെ എതിർത്ത് അക്ബറുടെ ഭാര്യ മല്ലിക രംഗത്തെത്തി.
തന്റെ ഭർത്താവ് മാനഭംഗം ചെയ്തു എന്നു പല്ലവി ഗോഗോയി പറഞ്ഞതോടെയാണ് ഇപ്പോൾ സംസാരിക്കാൻ നിർബന്ധിതയായത്. ‘ഇക്കാര്യത്തിൽ സത്യം എനിക്കറിയാം. 20 വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ വീട്ടിൽവച്ചു തന്നെയാണ് അക്ബറും പല്ലവിയും തമ്മിലുള്ള ബന്ധം മുറിഞ്ഞത്. പല്ലവിയുമായി എന്റെ ഭർത്താവിനുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും രാത്രി വൈകിയുള്ള ഫോണ് വിളികളെക്കുറിച്ചുമൊക്കെ അറിയാമായിരുന്നു. അതു വഴി പല്ലവി എന്റെ കുടുംബത്തെ ആഴത്തിൽ വേദനിപ്പിക്കുകയും ചെയ്തിരുന്നു.’- മല്ലിക പറഞ്ഞു.
ഒരിക്കൽ ഏഷ്യൻ ഏജിന്റെ ഭാഗമായി തങ്ങളുടെ വീട്ടിൽ നടത്തിയ ഒരു പാർട്ടിയിൽ അക്ബറും പല്ലവിയും അടുത്തിടപഴകി നൃത്തം ചെയ്യുന്നതും കണ്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അന്നു മുതൽ കുടുംബത്തിന് കൂടുതൽ പ്രധാന്യം നൽകാൻ അദ്ദേഹം തീരുമാനിച്ചു. ഇതിന് മുൻപ് അക്ബറിനെതിരേ ആരോപണം ഉന്നയിച്ച തുഷിത പാട്ടീലും പല്ലവിയും ഞങ്ങളുടെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു. അവർ വീട്ടിലിരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ പല്ലവി നുണ പറയുന്നത് എന്തിനാണെന്ന് തനിക്കു മനസിലാകുന്നില്ലെന്നും മല്ലിക പ്രസ്താവനയിൽ പറഞ്ഞു.
നാഷണൽ പബ്ലിക് റേഡിയോ (എൻപിആർ)യുടെ ചീഫ് ബിസിനസ് എഡിറ്ററായ പല്ലവി ഗോഗോയി, 24 വർഷം മുൻപ് താൻ ഏഷ്യൻ ഏജ് പത്രത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അക്ബർ പീഡിപ്പിച്ചു എന്നാണ് വാഷിംഗ്ടണ് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. 1995 ലാണിത്. ജയ്പൂരിൽ ഹോട്ടൽ മുറിയിൽ മാനഭംഗപ്പെടുത്തിയെന്നും പല്ലവി ആരോപിച്ചു. തുടർന്നുമാസ ങ്ങളോ ളം ചൂഷണം ചെയ്യപ്പെട്ടെ ന്നാ ണു പരാതി.