കുറ്റകൃത്യത്തിന് വഴിയൊരുക്കിയത്‌ നടിയും കാവ്യയും തമ്മിലുള്ള വ്യക്തി വിരോധമോ? പല ചോദ്യങ്ങൾക്കും ഉത്തരമില്ല; കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി കാവ്യ മാധവനെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും.

കേസിൽ സാക്ഷിയായ കാവ്യയുടെ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി പരിശോധിക്കും.

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഇതുവരെ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രകാരം കേസിലെ നിര്‍ണായക വിവരങ്ങള്‍ കാവ്യയ്ക്ക് അറിയാമെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

തിങ്കളാഴ്ച ആലുവയിലെ പത്മസരോവരം വീട്ടില്‍ നാലര മണിക്കൂറോളം കാവ്യ മാധവനെ ചോദ്യം ചെയ്തിരുന്നു.

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് ശേഖരിച്ച ശബ്ദരേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു കാവ്യയെ ചോദ്യം ചെയ്തത്.

ചോദ്യങ്ങള്‍ക്ക് കാവ്യ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് വിവരം. 

ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ടും സാമ്പത്തിക, ഭൂമിയിടപാട് വിഷയങ്ങളിലും ഉയര്‍ന്നുകേട്ട ആരോപണങ്ങള്‍ തള്ളിയ കാവ്യ ദിലീപിന് അനുകൂലമായ നിലപാടാണ് ചോദ്യം ചെയ്യലില്‍ ഉടനീളം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പീഡിപ്പിക്കപ്പെട്ട നടിയുമായി തനിക്ക് വ്യക്തിവിരോധം ഉണ്ടായിരുന്നില്ലെന്നാണ് കാവ്യ അന്വേഷണസംഘത്തോട് പറഞ്ഞത്.

അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വ്യക്തി വിരോധമാണ് കുറ്റകൃത്യത്തിന് വഴിയൊരുക്കിയതെന്നു ദിലീപിന്‍റെ സഹോദരി ഭര്‍ത്താവ് കുറ്റപ്പെടുത്തുന്ന ശബ്ദ സന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

Related posts

Leave a Comment