മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോല എന്റെ കൈയ്യില്‍ നിന്നു വാങ്ങിയത് ! പുരാവസ്തു വില്‍പ്പനക്കാരന്‍ ഗോപാലിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ…

മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള ചെമ്പോലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഈ ചെമ്പോല താന്‍ വിറ്റതാണെന്നും അത് സിനിമാ സംബന്ധമായ ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞാണ് തന്റെ കൈയ്യില്‍ നിന്നു വാങ്ങിയതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് തൃശൂര്‍ വെളിയന്നൂര്‍ സ്വദേശി ഗോപാല്‍.

ചെമ്പോലയില്‍ ശബരിമല ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച് ഒന്നുമില്ലെന്നും വഴിപാടുകളെപ്പറ്റിയാണ് പറയുന്നതെന്നും ഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു.

ശബരിമലയില്‍ നാളികേരം ഉടയ്ക്കാനും എടുക്കാനുമുള്ള അവകാശം ഒരാള്‍ക്ക് കൈമാറുന്നത് വ്യക്തമാക്കുന്നതാണ് ചെമ്പോല. ഇരുന്നൂറ് കൊല്ലം പഴക്കമുള്ള ചെമ്പോലയാണ് അത്.

മൂന്നുകൊല്ലം മുന്‍പാണ് തന്റെ കൈയില്‍ എത്തിയത്. കോലെഴുത്തിലായതിനാല്‍ സാധാരണക്കാര്‍ക്ക് ചെമ്പോല വായിക്കാന്‍ കഴിയില്ല. സന്തോഷ് എന്ന വ്യക്തിയാണ് സിനിമയ്ക്ക് വേണ്ടി തന്റെ കൈയില്‍ നിന്ന് വാങ്ങിയത്.

എത്ര രൂപയ്ക്കാണ് നല്‍കിയതെന്ന് ഓര്‍മ്മയില്ല. ഇതില്‍ വിവാദമാക്കാന്‍ മാത്രം എന്താണുള്ളതെന്ന് അറിയില്ല. തൃശൂര്‍ ഫിലാറ്റലിക് ക്ലബില്‍ വച്ച് കാലപ്പഴക്കം തോന്നിയത് കൊണ്ടാണ് ഒരാളില്‍ നിന്ന് ചെമ്പോല വാങ്ങിയത്.

ക്ലബ് അംഗമായ ഒരു പുരാവസ്തു വിദഗ്ദ്ധനും ചെമ്പോല പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയിരുന്നു. ചെമ്പോല മോന്‍സന്റെ കൈയിലെത്തിയത് അറിഞ്ഞിരുന്നില്ല.

മോന്‍സണുമായി നേരിട്ട് ഇടപാടൊന്നുമില്ല. വര്‍ഷങ്ങളായി പുരാവസ്തുക്കളുടെ വില്പനക്കാരനാണ് ഗോപാല്‍.

ശബരിമല യുവതി പ്രവേശനത്തെ പിന്തുണയ്ക്കുന്നതിനെ ന്യായീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിനോട് അനുഭാവമുള്ള മാധ്യമങ്ങളും ആധാരമാക്കിയതും ഈ ചെമ്പോലയായിരുന്നു.

Related posts

Leave a Comment