അങ്കമാലി ഡയറീസ് താരങ്ങള്‍ക്കു നേരെ പോലീസിന്റെ സദാചാര ഗുണ്ടായിസം; സംഭവം പുറത്തറിഞ്ഞത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് ലൈവിലൂടെ

6666ഇപ്പോഴാണ് യഥാര്‍ഥത്തില്‍ ‘മോറല്‍ പോലീസിംഗ്’ എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ഥം ശരിയായത്. തീയറ്ററുകളില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുന്ന അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ താരങ്ങള്‍ക്കെതിരേ മൂവാറ്റുപുഴയിലായിരുന്നു പോലീസിന്റെ സദാചാര ഗുണ്ടായിസം. ചിത്രത്തിന്റെ പ്രൊമൊഷന്റെ ഭാഗമായി ഒരുമിച്ച് കാറില്‍ സഞ്ചരിച്ച താരങ്ങളുടെ  കാര്‍ തടഞ്ഞ് ഇവരെ പുറത്തിറക്കിയ പോലീസ് അപമര്യാദയായി പെരുമാറിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്.ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

വണ്ടിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്നു ചോദിച്ച് വണ്ടിയിലേക്ക് പോലീസുകാര്‍ തലയിട്ടു നോക്കിയെന്നും അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയെന്നും താരങ്ങള്‍ ആരോപിക്കുന്നു. താരങ്ങളുടെ പേര് മാറ്റി ക്രിമിനലുകളുടെ പേരു പോലെയാക്കണോ എന്നുവരെ ചോദിച്ചതായും ലിജോ ജോസ് പെല്ലിശ്ശേരി വീഡിയോയില്‍ പറയുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് പരിശോധന നടത്തിയതെന്നും ലിജോ ജോസ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

സദാചാര ഗൂണ്ടായിസത്തെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ നിത്യേനയെന്നോണം പുറത്തുവരുന്ന പശ്ചാത്തലത്തില്‍ സംരക്ഷണം തരേണ്ടവരില്‍ നിന്നു തന്നെ ഇത്തരം ആക്രമണങ്ങളും പെരുമാറ്റവും ഉണ്ടാവുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ലിജോ ജോസ് ഫെയ്സ്ബുക്ക് വീഡിയോയില്‍ പറയുന്നു. എന്നാല്‍ സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്.’സിനിമയുടെ പരസ്യം വണ്ടിയുടെ ഗ്ലാസ്സിലടക്കം ഒട്ടിച്ച് അകം കാണാന്‍ പറ്റാത്ത രീതിയില്‍ പോവുന്നത് കണ്ടാണ് വാഹനം തടഞ്ഞത്, വാഹനത്തിനുള്ളില്‍ കുറേ ചെറുപ്പക്കാരേയും ഒരു പെണ്‍കുട്ടിയേയും മാത്രമാണ് കണ്ടത്. വാഹനം പതുക്കെ പോവുന്നത് കണ്ട് സംശയം തോന്നിയതിനാല്‍ ഇത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്‍ പറയുന്നു. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Related posts