എന്‍സിപി പിളര്‍പ്പിലേക്ക് ! വരുന്നെങ്കില്‍ ജനുവരിക്കുള്ളില്‍ വരണമെന്ന് മാണി.സി. കാപ്പനോട് യുഡിഎഫ്; കാപ്പന്‍ പോയാല്‍ പോകട്ടേയെന്ന നിലപാടില്‍ എല്‍ഡിഎഫും…

തിരുവനന്തപുരം: എന്‍സിപിയില്‍ നിന്ന് മാണി.സി. കാപ്പന്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗം യു ഡിഎഫിലേക്ക് പോകുമെന്ന് ഏതാണ്ട് ഉറപ്പായി.

പി .ജെ ജോസഫ്, ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള നേതാക്കളുമായി മാണി.സി. കാപ്പന്‍ ചര്‍ച്ച നടത്തി ധാരണയിലെത്തിയതായാണ് വിവരം. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പടെയുള്ള എന്‍സിപിയിലെ മറുവിഭാഗം എല്‍ ഡി എഫില്‍ തുടരും.

മാണി.സി.കാപ്പന്‍ പോകുന്നെങ്കില്‍ പരമാവധി ആള്‍ക്കാരെ കൂടെ നിര്‍ത്താനുള്ള ശ്രമം എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെടുന്ന വിഭാഗം ആരംഭിച്ചു കഴിഞ്ഞു. എല്‍ഡിഎഫ് വിട്ടു വന്നാല്‍ പാലാ സീറ്റ് മാണി.സി. കാപ്പന് നല്‍കാമെന്ന ഉറപ്പ് പി .ജെ. ജോസഫിന് പുറമെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുണ്ട്.

മാണി.സി. കാപ്പനെ യുഡിഎഫിലെത്തിക്കാന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് പി.ജെ ജോസഫാണ്. കഴിഞ്ഞ ദിവസം മാണി.സി. കാപ്പനും ജോസഫും യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂരും ചര്‍ച്ച നടത്തി.

അതിനുശേഷമാണ് മാണി.സി.കാപ്പന്‍ യുഡിഎഫിലെത്തുമെന്ന് പി.ജെ.ജോസഫ് പരസ്യമായി പറഞ്ഞത്. എല്‍ഡിഎഫ് വിട്ടു വരുന്നെങ്കില്‍ അത് അധികം വൈകാന്‍ പാടില്ല.

ജനുവരിയോടെ തന്നെ വരണം എന്നാണ് യുഡിഎഫ് മാണി.സി. കാപ്പനോട് ആവശ്യപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പു വരെ കാത്തുനില്‍ക്കാന്‍ പാടില്ല. അങ്ങനെ ഉണ്ടായാല്‍ അത് രാഷ്ട്രീയമായി വിശദീകരിക്കാന്‍ സമയം എടുക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് ഉടന്‍ യു ഡി എഫ് കടക്കാന്‍ പോകുകയാന്നെന്നും അതിനു മുമ്പ് വ്യക്തമായ ഒരു തീരുമാനം അറിയിക്കണമെന്ന നിര്‍ദേശമാണ് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ഇവര്‍ മാണി.സി.കാപ്പന് മുന്നില്‍ വച്ചത്.

ഉടന്‍ തീരുമാനം അറിയിക്കാമെന്ന ഉറപ്പിലാണ് പിരിഞ്ഞതെന്ന സൂചനയാണ് ലഭിക്കുന്നത്. മാണി.സി. കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് എല്‍ഡിഎഫും. മാണി.സി.കാപ്പനുമായുള്ള ചര്‍ച്ചകള്‍ ശ്രദ്ധയോടെ തന്നെയാണ് എല്‍ഡിഎഫ് കാണുന്നത്.

മാണി.സി.കാപ്പന്‍ പോയാലും എ.കെ ശശീന്ദ്രന്‍ ഉള്‍പ്പടെയുള്ള മറുവിഭാഗം എന്‍സിപി എല്‍ഡിഎഫില്‍ തുടരുമെന്ന ഉറപ്പ് ഉണ്ട്. അതിനാല്‍ മാണി.സി.കാപ്പന്‍ പോകുന്നെങ്കില്‍ പോകട്ടെയെന്ന ചിന്തയില്‍ തന്നെയാണ് എല്‍ഡിഎഫും.

ജോസ്.കെ.മാണിയും കൂട്ടരും എല്‍ഡിഎഫിലേക്ക് വന്നതിനാല്‍ മാണി.സി. കാപ്പന്‍ പോയാലും മധ്യതിരുവിതാകൂറില്‍ കേരളാ കോണ്‍ഗ്രസിലൂടെ മുന്നേറ്റം ഉണ്ടാക്കാമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് സിപിഎമ്മും എല്‍ ഡിഎഫും. മാണി.സി. കാപ്പന്‍ എല്‍ഡിഎഫില്‍ നിന്നു കൊണ്ട് യുഡിഎഫുമായി ചര്‍ച്ച നടത്തുന്നതില്‍ സി പി ഐക്കും അമര്‍ഷമുണ്ട്.

എം.ജെ ശ്രീജിത്ത്

Related posts

Leave a Comment