അമേരിക്കയിലുള്ള മലയാളി കാമുകന്‍ ഉപദ്രവിച്ചതായി നടി! വിശദീകരണവുമായി കുറ്റാരോപിതനായ അനൂപ് പിള്ള പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

മുൻ കാമുകൻ ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി രംഗത്തെിയ നടി അനിഖ വിക്രമന്റെ പരാതിയിൽ വിശദീകരണവുമായി കുറ്റാരോപിതനായ അനൂപ് പിള്ള.

സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് അനിഖയുമായുള്ള ബന്ധത്തെക്കുറിച്ചും നടിയുടെ ആരോപണങ്ങൾക്കുള്ള മറുപടിയും അനൂപ് വിശദീകരിച്ചത്.

ഇരുവരും തമ്മിലുള്ള വാട്സാപ് ചാറ്റിന്റെയും സാമ്പത്തിക ഇടപാടുകളുടെയും സ്ക്രീൻഷോട്ടും പങ്കുവച്ചിട്ടുണ്ട്. യുഎസിൽ താമസിക്കുന്ന മലയാളിയായ അനുപ് പിള്ളയ്ക്കെതിരെ ഈ മാസം ആദ്യമാണ് അനിഖ ആരോപണവുമായെത്തിയത്.

മർദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ച പാടുകളുടെയും ചിത്രങ്ങൾ സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഈ വിശദീകരണമെന്ന് അനൂപ് പിള്ള കുറിപ്പിൽ പറയുന്നു.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ താൻ 2016ലാണ് അനിഖയെ പരിചയപ്പെടുന്നതെന്നും രണ്ടു വർഷത്തോളം തങ്ങൾ ഡേറ്റിങ്ങിലായിരുന്നെന്നും അനൂപ് കുറിച്ചു.

ഇന്ത്യയിൽ വരുമ്പോഴെല്ലാം അനിഖയോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ ഈ സമയത്തെല്ലാം അനിഖയ്ക്ക് ഒരു ഛായാഗ്രാഹകനുമായും മറ്റു ബന്ധങ്ങളും ഉണ്ടായിരുന്നതായി അനൂപ് ആരോപിക്കുന്നു.

സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാല്‍ താൻ അനിഖയ്‌ക്കായി കന എന്ന പേരുള്ള ഒരു ആല്‍ബം നിർമിച്ച് നല്‍കി.

പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത് അവള്‍ പ്രതീക്ഷിച്ച പ്രശസ്തി കൊണ്ടുവന്നില്ല. തിരക്കുകള്‍ക്കിടയിലും അനിഖയെ യാത്രകൾ കൊണ്ടുപോയി.

പണത്തിനും അവളുടെ നിലനില്‍പ്പിനും വേണ്ടിയാണ് തന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ പിന്‍മാറി. ബെംഗളൂരിലും ചെന്നൈയിലുമായുള്ള താമസത്തിനിടെ, ജോലിയില്ലാത്തതിനാലും മറ്റാരും സാമ്പത്തികമായി സഹായിക്കാന്‍ ഇല്ലാത്തതിനാലും തന്നില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ അനിഖ കൈപ്പറ്റിയതായി അനൂപ് ആരോപിക്കുന്നു. ഇടപാടുകൾ സംബന്ധിച്ച ചില സ്ക്രീൻഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്.

‘‘ജനുവരി 28ന് മദ്യലഹരിയിലായിരുന്ന അവള്‍ എന്നോട് വഴക്കിട്ടു. ഞാന്‍ ഫ്രീയാണ്, ഈ ഞായറാഴ്ച ഹൈദരാബാദിലേക്ക് മാറാന്‍ സഹായിക്കാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ രോഷാകുലയായി.

എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. അവള്‍ ഉടന്‍ തന്നെ ശക്തമായി സ്വയം നെഞ്ചത്തടിച്ച് മുറിവുകളുണ്ടാക്കി. എന്റെ ചെവിയില്‍ ബീയര്‍ ഒഴിക്കുകയും ശാരീരികമായും എന്നെ മാരകമായി ഉപദ്രവിക്കുകയും ചെയ്തു.

ഇതോടെ അവളുടെ മാനസികാവസ്ഥ ശരിയല്ലെന്ന് മനസ്സിലായ ഞാന്‍ ഫ്ലാറ്റിൽ‌നിന്നു രക്ഷപ്പെടുകയായിരുന്നു.’’ – അനൂപ് പോസ്റ്റിൽ പറയുന്നു.

അനൂപ് പിള്ളയുടെ പോസ്റ്റിന്റെ പൂർണരൂപം:

സുഹൃത്തേ,

മലയാള സിനിമാ നടി അനിഖ വിക്രമനെ (രൂപശ്രീ നായര്‍ എന്നാണ് ഔദ്യോഗിക പേര്) ശാരീരികമായി ഉപദ്രവിച്ചുവെന്ന വാര്‍ത്തയിലെ കുറ്റാരോപിതനായ അനൂപ് പിള്ള ഞാനാണ്.

എനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ധാരാളം വ്യാജ ആരോപണങ്ങള്‍ നിരത്തിയാണ് ഞാന്‍ ശാരീരികമായി അവരെ ഉപദ്രവിച്ചുവെന്ന് പറഞ്ഞിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ തെറ്റായ ആരോപണങ്ങള്‍ എനിക്കെതിരെ പ്രചരിക്കുന്നതിനാല്‍ ഇതിലൊരു വ്യക്തമായ വിശദീകരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അനിഖയും ഞാനും 2016 ലാണ് കണ്ടുമുട്ടുന്നത്. അന്ന് ഞങ്ങള്‍ വെറും സുഹൃത്തുക്കളായിരുന്നു. താമസിയാതെ അനിഖ എന്റെ കാമുകിയായി. എനിക്ക് 45 വയസ്സുണ്ട്.

വിവാഹിതനാണ്, ഒരു കുട്ടിയുണ്ട്. ഒരുപാട് യാത്ര ചെയ്യുന്ന ഒരു ബിസിനസുകാരനാണ് ഞാന്‍. മിക്ക സമയത്തും ഞാന്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അനിഖയെ പലതവണ കണ്ടിട്ടുണ്ട്.

ഞങ്ങള്‍ ഏകദേശം രണ്ടു വര്‍ഷത്തോളം ഡേറ്റിങ് നടത്തി. അതിനുശേഷം പലപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നു താമസം.

എന്നാല്‍ അക്കാലങ്ങളിലെല്ലാം അവള്‍ക്ക് ഒന്നിലധികം ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി ഞാന്‍ മനസിലാക്കി. എന്റെ അറിവനുസരിച്ച്, അവളുടെ അവസാന കാമുകന്‍ സിനിമാ മേഖലയില്‍ നിന്നുള്ള ഒരു ഛായാഗ്രാഹകനായിരുന്നു. എന്നാല്‍ ആ ബന്ധം ഏഴ് മാസം മുമ്പ് അവസാനിച്ചു.

ഞാന്‍ ഇന്ത്യയില്‍ ആയിരുന്നപ്പോഴെല്ലാം അവള്‍ എന്നോടൊപ്പം താമസിച്ചു, ഞങ്ങള്‍ ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്. സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാല്‍, അവരുടെ ആവശ്യപ്രകാരം ഞാന്‍ അനിഖയ്‌ക്കായി കന എന്ന പേരുള്ള ഒരു ആല്‍ബം നിർമിച്ച് നല്‍കി. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത് അവള്‍ പ്രതീക്ഷിച്ച പ്രശസ്തി കൊണ്ടുവന്നില്ല.

അന്നുമുതല്‍, ഛായാഗ്രാഹകനുമായുള്ള ഡേറ്റിങ് പുനഃരാരംഭിച്ചു. അവള്‍ക്കായി ഒരു സിനിമ നിർമിക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്തായിരുന്നു ഛായാഗ്രാഹകനായ വ്യക്തിയുമായുള്ള ഡേറ്റിങ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, അവന്റെ പക്കല്‍ പണമില്ലായിരുന്നു.

അത് അവള്‍ പിന്നീട് മനസ്സിലാക്കുകയും തന്നോട് കള്ളം പറഞ്ഞതിന് അവനെ ഭീഷണിപ്പെടുത്തുകയും അവള്‍ എന്റെ സഹായം തേടുകയും ചെയ്തു. സ്വകാര്യ ഫോട്ടോകളും വിഡിയോകളും ഉള്ളതിനാല്‍ അനിഖ പിന്നീട് അവന്റെ ഫോണ്‍ തട്ടിയെടുത്തു.

ഫോണ്‍ ബാക്കപ്പ് ഉണ്ടെങ്കില്‍ അവന്‍ തന്നെ ഭീഷണിപ്പെടുത്തിയേക്കുമെന്ന് അനിഖ ഭയപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം അവള്‍ മാനസികമായി അസ്വസ്ഥയായി. മനസ്സ് ശരിയാവാന്‍ യാത്ര ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടതനുസരിച്ച് എന്റെ തിരക്കുകള്‍ക്കിടയിലും ഞാന്‍ അവളെ ഫൂക്കറ്റിലേക്കും കശ്മീരിലേക്കും കൊണ്ടുപോയി. (ഫോട്ടോകള്‍ നിങ്ങള്‍ക്ക് അനിക്കയുടെ ഇന്‍സ്റ്റാഗ്രാമില്‍ കാണാം.)

ഇതിനിടെ ഞങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാന്‍ അനിഖ ഒന്നിലധികം തവണ ശ്രമിച്ചിരുന്നു. പക്ഷേ പണത്തിനും അവളുടെ നിലനില്‍പ്പിനും വേണ്ടിയാണ് അനിഖ എന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പിന്‍മാറി.

ബെംഗളൂരിലും ചെന്നൈയിലുമായുള്ള അനിഖയുടെ താമസത്തിനിടെ അവള്‍ക്ക് ജോലിയില്ലാത്തതിനാലും മറ്റാരും സാമ്പത്തികമായി സഹായിക്കാന്‍ ഇല്ലാത്തതിനാലും എന്നില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ അനിഖ കൈപ്പറ്റിയിട്ടുണ്ട്.

അവള്‍ എന്നെ വാക്കാലും ശാരീരികമായും ഒന്നിലധികം തവണ ദ്രോഹിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു അവള്‍ എന്നെ അടിച്ചതിനെത്തുടര്‍ന്ന് ചെവിയുടെ കര്‍ണപടലം പോലും പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് ഞാന്‍ വിദേശത്തേക്ക് പോയി, അവളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. അവിടം വിടാന്‍ ഞാന്‍ അനിഖയോട് ആവശ്യപ്പെട്ടു.

പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട് അനിഖ ആ ഫ്ലാറ്റ് ഒഴിയുന്നതിന് പകരം ചെന്നൈയിലെ അവളുടെ ഫ്ലാറ്റ് ഒഴിഞ്ഞ് ബെംഗളൂരുവിലെ എന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് അവളുടെ സാധനങ്ങള്‍ കൊണ്ടുവന്നു. മുമ്പ് അനിഖക്കയോട് ഞാന്‍ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അവളുടെ കുടുംബം ബെംഗളൂരുവിലാണെങ്കിലും പോകാന്‍ സ്ഥലമില്ലെന്നുമായിരുന്നു അനിഖയുടെ മറുപടി. തുടര്‍ന്ന് ഡിസംബര്‍ 15ന് ഞാന്‍ ബെംഗളൂരുവില്‍ വരുമെന്നതിനാല്‍ ഡിസംബര്‍ 12നകം എന്റെ അപ്പാര്‍ട്ട്‌മെന്റ് ഒഴിയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അത് അവള്‍ ചെയ്തില്ല. പക്ഷേ അപ്പാര്‍ട്ട്‌മെന്റ് അടിച്ചു തകര്‍ക്കുമെന്ന് അനിക്ക എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു.

പൊലീസിനെ വിളിക്കുമെന്നും പറഞ്ഞു. 2022 ഡിസംബര്‍ 15ന് ഞാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോഴും അവള്‍ എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയുണ്ടായിരുന്നു. അവള്‍ക്ക് പോകാന്‍ മനസ്സില്ലായിരുന്നെന്നായിരുന്നു മറുപടി.

അന്നുമുതല്‍, ഞാന്‍ അവളോട് പലതവണ അപ്പാര്‍ട്ട്‌മെന്റ് ഒഴിയാന്‍ ആവശ്യപ്പെട്ടു, പക്ഷേ അവള്‍ നിരസിക്കുകയും 2023 ജനുവരി 30 വരെ അവിടെ തന്നെ താമസിക്കുകയും ചെയ്തു. മാറാന്‍ പണമില്ലെന്ന് അനിഖ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

അതുകൊണ്ട് ഞാന്‍ അവളോടൊപ്പം ഹൈദരാബാദിലേക്ക് പോയി ഒരു അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്താന്‍ സഹായിച്ചു. ഒരു അപ്പാര്‍ട്ട്മെന്റ് ലഭിച്ചതിന് ശേഷവും അവള്‍ താമസം മാറുന്നത് മനപ്പൂര്‍വം വൈകിപ്പിച്ചു. സംഭവം നടന്നെന്ന് പറയപ്പെടുന്ന ദിവസം, ജനുവരി 28ന് മദ്യലഹരിയിലായിരുന്ന അവള്‍ എന്നോട് വഴക്കിട്ടു.

ഞാന്‍ ഫ്രീയാണ് ഈ ഞായറാഴ്ച ഹൈദരാബാദിലേക്ക് മാറാന്‍ സഹായിക്കാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ രോഷാകുലയായി. എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. അവള്‍ ഉടന്‍ തന്നെ ശക്തമായി സ്വയം നെഞ്ചത്തടിച്ച് മുറിവുകളുണ്ടാക്കി.

എന്റെ ചെവിയില്‍ ബിയര്‍ ഒഴിക്കുകയും ശാരീരികമായും എന്നെ മാരകമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ അവളുടെ മാനസികാവസ്ഥ ശരിയല്ലെന്ന് മനസ്സിലായ ഞാന്‍ ഫ്ലാറ്റിൽ‌നിന്നു രക്ഷപ്പെടുകയായിരുന്നു. ജനുവരി പകുതിയോടെയും സമാനമായ ഒരു വഴക്ക് ഉണ്ടായിട്ടുണ്ട്.

അന്നത്തെ സംഭവങ്ങള്‍ അന്ന് അവസാനിച്ചെങ്കിലും പിന്നീട് എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി.

ബെംഗളൂരുവിലെ അപ്പാര്‍ട്‌മെന്റ് വിട്ട് ഹൈദരാബാദിലേക്ക് പോകാന്‍ ഞാന്‍ അനിഖയോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും പോയില്ല.

അവള്‍ സാമ്പത്തികമായി സ്ഥിരത കൈവരിക്കുന്നത് വരെ ഹൈദരാബാദിലെ അവളുടെ ചെലവുകള്‍ ഞാന്‍ നോക്കാമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ അനിഖ എനിക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചു.

അവള്‍ ആരോപിക്കുന്നത് പോലെ, ഞാന്‍ അവളെ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍, ആദ്യ വഴക്കിന് പിന്നാലെ ജനുവരി പകുതിക്ക് ശേഷം അനിഖ തിരികെ വന്ന് വീണ്ടും എന്നോടൊപ്പം താമസിച്ചത് എന്തുകൊണ്ടായിരിക്കും.

എന്നെ ഭീഷണിപ്പെടുത്താനും പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാനും അവള്‍ വീണ്ടും ബോധപൂര്‍വ്വം വഴക്ക് ഉണ്ടാക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കേസിനാസ്പദമായ സംഭവം ഉണ്ടായതിന് ശേഷം ഞാന്‍ അനിഖയെ കണ്ടിട്ടില്ല.

പിന്നീട് അനിഖയെ ഉപ്രദവിച്ചുവെന്ന് കാണിച്ച് അവര്‍ ജനുവരി 29 ന് ബെംഗളൂരുവിൽ എനിക്കെതിരെ കേസ് ഫയല്‍ ചെയ്തു. അതിനുശേഷം, അവളുടെ കോളുകള്‍ ഞാന്‍ അവഗണിച്ചിട്ടും 2023 ഫെബ്രുവരിയില്‍ എനിക്ക് അനിഖയില്‍ നിന്ന് ഒന്നിലധികം തവണ ഭീഷണി കോളുകളും സന്ദേശങ്ങളും ലഭിച്ചു.

ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും അറ്റാച്ച് ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എനിക്കെതിരെ അനിഖ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് ഫെബ്രുവരി 20ന് എനിക്ക് ജാമ്യം ലഭിച്ചു.

അനിഖയുമായുള്ള ലക്ഷങ്ങളുടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും മറ്റ് രേഖകളും ഹാജരാക്കിയതിനെത്തുടര്‍ന്നാണ് ബഹുമാനപ്പെട്ട കോടതി എനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

പരാതിക്കാരിക്ക് പണം നല്‍കുന്നത് നിര്‍ത്തിയതിനാല്‍ തെറ്റായ പരാതി നല്‍കുകയായിരുന്നുവെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച ഘട്ടത്തില്‍ കോടതി പരാതിയെ നിരീക്ഷിച്ചതും ശ്രദ്ധേയമാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം എനിക്കെതിരെ നല്‍കിയ പരാതിയില്‍ ഞാന്‍ ഇതുവരെ സ്വീകരിച്ച മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് അത് അവസാനിപ്പിക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിതനായത്.

എന്ന്

അനൂപ് പിള്ള

മുന്‍ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമന്‍ രംഗത്ത് വരികയായിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

നടി പങ്കുവച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ ക്രൂരതകള്‍ കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തമാക്കിയാണ് തന്റെ അതിജീവന കഥ നടി വിവരിച്ചിരിക്കുന്നത്.

അനൂപ് പിള്ളയെന്നയാളാണ് തന്റെ മുന്‍ കാമുകനെന്ന് വെളിപ്പെടുത്തിയാണ് നടി അയാളുടെ ക്രൂരതകള്‍ എണ്ണിയെണ്ണി വിവരിച്ചിരിക്കുന്നത്. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി. പൊലീസില്‍ പരാതി നല്‍കിയതായും പോസ്റ്റില്‍ വെളിപ്പെടുത്തി. അനൂപ് പിള്ള നിലവില്‍ ഒളിവിലാണെന്നും യുഎസിലുണ്ടെന്നാണ് അറിവെന്നും നടി കുറിച്ചു. ഇപ്പോഴും തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതിനാലാണ് ഇതെല്ലാം തുറന്ന് എഴുതുന്നതെന്നും നടി കുറിച്ചു.

അനിഖയുടെ കുറിപ്പ്

”നിര്‍ഭാഗ്യവശാല്‍ അനൂപ് പിള്ള എന്നൊരാളുമായി ഞാന്‍ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയാള്‍ എന്നെ മാനസികമായും ഏറ്റവുമൊടുവില്‍ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപൊലെ ഒരാളെ ജീവിതത്തില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല.

ഇതെല്ലാം ചെയ്തശേഷം അയാള്‍ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇയാള്‍ ഇത്തരത്തില്‍ പെരുമാറുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അയാള്‍ രണ്ടാം തവണയും എന്നെ ഉപദ്രവിച്ചപ്പോള്‍ ഞാന്‍ ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയിരുന്നു (ആദ്യമായി ഇയാള്‍ എന്നെ മര്‍ദ്ദിച്ചത് ചെന്നൈയില്‍ വച്ചാണ്. അന്ന് മര്‍ദ്ദിച്ചശേഷം എന്റെ കാലില്‍ വീണ് ഒരുപാട് കരഞ്ഞു. വിഡ്ഢിയായ ഞാന്‍ മനസ്സലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞു).

രണ്ടാം തവണയും അയാള്‍ അതുതന്നെ ചെയ്തു. അന്നും ഒന്നും സംഭവിച്ചില്ല. അയാള്‍ പൊലീസുകാര്‍ക്ക് പണം നല്‍കി അവരെ വലയിലാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഒപ്പമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ അയാള്‍ ഉപദ്രവം തുടര്‍ന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഞാന്‍ പലകുറി ഉപദ്രവിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടു.

ഇതോടെ അയാളെ ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ, എന്നെ വിടാന്‍ ആ മനുഷ്യന്‍, അങ്ങനെ വിളിക്കാമോ എന്ന് ഇപ്പോഴും തീര്‍ച്ചയില്ല, ഒരുക്കമായിരുന്നില്ല. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. അത് സത്യമാണ്.

ഞാന്‍ ഷൂട്ടിങ്ങിന് പോകാതിരിക്കാന്‍ അയാള്‍ എന്റെ ഫോണ്‍ എറിഞ്ഞു തകര്‍ത്ത സംഭവങ്ങളുണ്ട്. ഞങ്ങള്‍ ബന്ധം പിരിഞ്ഞ ശേഷവും ഞാനറിയാതെ അയാളുടെ ലാപ്‌ടോപ്പില്‍ കണക്ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്‌സാപ്പ് ചാറ്റുകള്‍ പോലും നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ഹൈദരാബാദിലേക്കു മാറുന്നതിനു രണ്ടു ദിവസം മുന്‍പ്, അയാള്‍ എന്റെ ഫോണ്‍ ലോക്ക് ചെയ്തു. പിന്നീട് എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. സത്യത്തില്‍ ഞാന്‍ തകര്‍ന്നുപോയി. ഫോണ്‍ തിരികെ തരാന്‍ കേണപേക്ഷിച്ച എന്റെ മേലെ കയറി ഇരിക്കുകയാണ് അയാള്‍ ചെയ്തത്.

എന്റെ നാലിരട്ടി വലുപ്പമുള്ളയാളാണെന്ന് ഓര്‍ക്കണം. എന്റെ വായും മൂക്കും പൊത്തിപ്പിടിച്ച് അയാള്‍ ശ്വാസംമുട്ടിച്ചു. തൊണ്ടയില്‍നിന്ന് ശബ്ദം പോലും പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. എന്റെ ബോധം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അയാള്‍ കൈ മാറ്റിയത്.

എന്റെ ജീവിതത്തിലെ അവസാന രാത്രിയാണ് അതെന്നു ഞാന്‍ കരുതി. അവിടെനിന്ന് എഴുന്നേറ്റ ഞാന്‍ അടുത്ത മുറിയിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അയാള്‍ അവിടെയും വന്നു. പുറത്തുപോയി ഫ്‌ലാറ്റിന്റെ സുരക്ഷാ ജീവനക്കാരനോടു പരാതിപ്പെട്ടെങ്കിലും അയാള്‍ നിസഹായനായിരുന്നു. അതോടെ ഞാന്‍ ബാത്‌റൂമില്‍ കയറി വാതിലടച്ച് രാവിലെ വരെ അവിടെയിരുന്നു.

ഞാന്‍ ഈ മുഖം വച്ച് നീ ഇനി എങ്ങനെ അഭിനയിക്കുമെന്ന് കാണാമെന്നു പറഞ്ഞാണ് അയാള്‍ മര്‍ദ്ദിച്ചിരുന്നത്. ഞാന്‍ കണ്ണാടിയില്‍ നോക്കി പൊട്ടിക്കരയുമ്പോള്‍, നിന്റെ നാടകം കൊള്ളാം എന്ന് പറഞ്ഞ് അയാള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കും.

എന്നെ ക്രൂരമായി ഉപദ്രവിച്ച ശേഷം അയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയി. ഞാന്‍ ശരിക്കും തകര്‍ന്നു പോയിരുന്നു. ക്രൂരതയ്ക്കൊരു മുഖമുണ്ടെങ്കില്‍ അത് അയാളുടെ മുഖമായിരിക്കും. ഇതെല്ലാം ചെയ്ത ശേഷവും അയാളുടെ പ്രശ്‌നം ഞാന്‍ വീട്ടുകാരോടും പൊലീസിനോടും പരാതിപ്പെടുമോ എന്നതു മാത്രമായിരുന്നു. ശാരീരികമായും മാനസികമായും എന്റെ അവസ്ഥ പഴയ പടിയാകാന്‍ കുറേ സമയമെടുത്തു.

പക്ഷേ, ഇത്തവണ ഇതങ്ങനെ വിടാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എന്റെ കുടുംബത്തിന് യാതൊരു പിടിയുമുണ്ടായിരുന്നില്ല. ഈ ലോകം ഇരുള്‍ മൂടിയതാണെന്ന് ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു. സുഹൃത്തുക്കളെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന ചിലരും ചതിച്ചു. പണമാണ് മനുഷ്യത്വത്തെക്കാള്‍ വലുതെന്ന് അവര്‍ എന്നെ പഠിപ്പിച്ചു.

ഞാന്‍ വളരെ ശുഭപ്രതീക്ഷയുള്ള ആളാണ്. ദൈവാനുഗ്രഹത്താല്‍ ഈ വെല്ലുവിളിയെല്ലാം തരണം ചെയ്യാന്‍ എനിക്കു സാധിച്ചു. ഇത്രയും കാലം ഞാന്‍ എനിക്ക്, പ്രത്യേകിച്ചും എന്റെ കുടുംബത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയിട്ടില്ല.

ആ മോശം കാലത്തിന്റെ ഓര്‍മകളില്‍നിന്ന് മോചിതയാകാനെടുത്ത ഒരു മാസക്കാലം, ഇങ്ങനെയൊരാള്‍ക്കൊപ്പം കഴിഞ്ഞതിന് ഞാന്‍ എന്നോടു തന്നെ സ്വയം ക്ഷമിക്കുക കൂടിയായിരുന്നു. എനിക്ക് അച്ഛനെ നഷ്ടപ്പെട്ടതും സഹോദരന്‍മാരില്ലാത്തതുമാണ് ഇത്തരമൊരു ക്രൂരത ചെയ്യാന്‍ അയാള്‍ക്ക് ബലമായത്.

ഈ ചെറിയ ജീവിതത്തിനിടയില്‍ എല്ലാവരോടും ക്ഷമിക്കുന്നതാണ് നല്ലതെന്ന് എനിക്കറിയാം. ഞാന്‍ എല്ലാം മറന്ന് സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയെങ്കിലും, അയാളോടു ക്ഷമിക്കാനാകുമെന്ന് തോന്നുന്നില്ല. ഞാന്‍ കര്‍മയില്‍ വിശ്വസിക്കുന്നു.

‘ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ പൊലീസില്‍ പരാതി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അയാള്‍ നിലവില്‍ ഒളിവിലാണ്. ഇപ്പോള്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് അയാളുള്ളത്. തുടര്‍ച്ചയായി എനിക്കെതിരെ ഭീഷണികള്‍ വരുന്ന സാഹചര്യത്തിലാണ് ഇതെല്ലാം ഞാന്‍ ഇവിടെ തുറന്നെഴുതുന്നത്.

എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അയാള്‍ പറഞ്ഞു നടക്കുന്ന നുണകള്‍ വിശ്വസിച്ച് എന്നെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നവരുണ്ട്.

ഇപ്പോള്‍ ഞാന്‍ ഇതില്‍നിന്നെല്ലാം പൂര്‍ണമായും മുക്തിയായി ഷൂട്ടിങ്ങില്‍ വ്യാപൃതയാണ്’ അനിക വിക്രമന്‍ കുറിച്ചു.

Related posts

Leave a Comment