ചിറ്റൂർ : ആലാംകടവ് പുഴപ്പാലത്തിൽ കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ നടന്നു മറുവശം സഞ്ചരിക്കുന്ന അഗ്നിപരീക്ഷണം തുടങ്ങിയിട്ട് വർഷം അന്പതു പിന്നിട്ടു.
ചിറ്റൂർ പുഴയ്ക്കു കുറുകെ മൂലത്തറ, ആലാംകടവ്, വിളയോടി, പാറക്കങ്ക, പാലത്തുള്ളി എന്നിവിടങ്ങളിലാണ്് നിലന്പതിപ്പാലങ്ങളുള്ളത്. ഇതിൽ വിളയോടി, പാലത്തുള്ളി എന്നിവയിൽ സഞ്ചാരയോഗ്യമായ മേൽപ്പാലങ്ങൾ വർഷങ്ങൾക്ക് മുൻപ് തന്നെ നിർമ്മിച്ചിരുന്നു.
മറ്റുമൂന്നു നിലന്പതികളിലും കാലോചിതമായ നവീകരണം ഉണ്ടാവാത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. മുൻപ് ചിറ്റൂർപുഴയിൽ ജലനിരപ്പ് കൂടി പാലങ്ങൾ കവിഞ്ഞൊഴുകി ഗതാഗതം തടസപ്പെടുന്നത് വർഷത്തിൽ ഒന്നാ രണ്ടോ തവണ മാത്രമായിരുന്നു.
എന്നാൽ ഈ വർഷം നിലന്പതികളിൽ വെള്ളം കയറി ഗതാഗത തടസമുണ്ടായിരിക്കുന്നത് പത്തു തവണയാണ്. ഈ സമയങ്ങളിൽ അശ്രദ്ധമായി നിലന്പതികൾകടക്കാൻ ശ്രമിച്ചതിനാൽ നാലു യാത്രക്കാർ ബൈക്കുമായി പുഴയിൽ വീണ് അപകടങ്ങൾ നടന്നിരുന്നു.
നാട്ടുകാരുടെ അവസരോചിതമായ രക്ഷാപ്രവർത്തനങ്ങളാണ് അപകടത്തിൽപ്പെട്ടവർക്ക് പുനർജന്മം ലഭിക്കാൻ കാരണമായത്.നിലവിലുള്ള നിലന്പതിപ്പാലങ്ങൾക്ക് വീതി കുറവാണെന്നതിനാൽ ഒരു വാഹനം മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു.
അശ്രദ്ധമായി എതിർവശത്തു വാഹനങ്ങൾ എത്തിയാൽ ഗതാഗത തടസവും ഉണ്ടാവുന്നത് ഒഴിയാബാധയായിരിക്കുകയാണ്.ഏതാണ്ട് അന്പത് വർഷങ്ങൾക്ക് മുൻപാണ് പുഴയിൽ ചപ്പാത്ത് എന്നറിയപ്പെടുന്നനിലന്പതികൾ നിർമ്മിച്ചിരിക്കുന്നത്.
ജനസംഖ്യ വളരെ കുറവാണെന്നതിനാൽകാൽനടയാത്രക്കാർക്കും സവാരി മറ്റും ഭാരവണ്ടി സഞ്ചാരത്തിനും മാത്രമായണ്
പുഴയിൽ ഉയരം കുറഞ്ഞ പാലങ്ങൾ നിർമ്മിച്ചിരുന്നത്. വിരലെണ്ണാവുന്നവർക്കു മാത്രമാണ് കാറുകൾ ഉണ്ടായിരുന്നത്. വിളയോടിയിലും ചിറ്റൂർ മേൽപ്പാലത്തിലൂടെ മാത്രമാണ് ബസ് സഞ്ചാരം ഉണ്ടായത്.
പിന്നീട് ജനസംഖ്യ വൻതോതിൽ വർധിച്ചതും വാഹനസഞ്ചാരം കൂടുതലായിട്ടും പാലങ്ങൾ പുനർനിർമ്മാണ വിഷയത്തിൽ ജലസേചന വകുപ്പ് ഇന്നും അനക്കമറ്റ നിലയിയിലാണ്. മൂലത്തറ, ആലാംകടവ്, പാറക്കളം നിലന്പതികളിൽ മേൽപ്പാലം നിർമ്മാണം ഇനിയും വൈകുന്നതു വൻദുരന്തത്തിനു വഴിമരുന്നിടുന്നതിന് തുല്യമാണ്.
നിലന്പതിപ്പാലങ്ങളിൽ മേൽപ്പാലനിർമ്മാണത്തിനു വേണ്ടി ജനം ഒന്നിച്ചു പൊരുതുന്നതിന് കുടുതൽ സമയം വേണ്ടിവരില്ല.സംസ്ഥാനത്തിന്റെ കിഴക്കേ അതിർത്തിയിലുള്ള പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് മാറി മാറി വന്ന സർക്കാരുകൾ മെല്ലെപ്പോക്കു നയം തുടരുന്നത് പൊതുജനത്തെ നിരാശപ്പെടുത്തുകയാണ്.