നെടുമങ്ങാട്: ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ നഴ്സിനു ശമ്പളം കിട്ടിയില്ലെന്ന പേരിൽ ആശുപത്രിയുടെ മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. വിതുര പേപ്പാറ വാടകയ്ക്ക് താമസം രാജിത രാജാണ് ഭർത്താവുമൊത്ത് ആശുപത്രി വരാന്തയിൽ കുത്തിയിരിപ്പു സമരം നടത്തിയത്.
ജോലിക്ക് കയറിയിട്ട് അഞ്ചുമാസമായി. ശമ്പളം കൃത്യമായി കിട്ടുന്നില്ലെന്നും രണ്ടു മാസത്തെ ശന്പളം കുടിശികയുണ്ടെന്നും രാജിത പറഞ്ഞു. ശമ്പളം ലഭിക്കാത്തതിനെ തുടർന്നു 10 ദിവസം മുമ്പ് ജോലിയിൽ നിന്നു പിരിയുന്നതായി ആശുപത്രി അധികൃതർക്ക് കത്തു കൊടുത്തിരുന്നു.
സുഖമില്ലാത്ത മാതാവ് വീട്ടിലുണ്ട്.അമ്മയെ നോക്കുന്നതിനാൽ ഭർത്താവ് രാജീവിനു ജോലിക്കു പോകാനാവുന്നില്ല. അഞ്ചിലും മൂന്നിലും ഒന്നിലും പഠിക്കുന്ന കുട്ടികളുണ്ട്. പോലീസ് സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ ഉടൻ ശമ്പളം നൽകാമെന്ന ഉറപ്പിന്മേൽ നഴ്സും ഭർത്താവും സമരം അവസാനിപ്പിച്ചു. ഇലക് ഷൻ കാരണമാണ് ശമ്പളം നൽകാൻ താമസിച്ചതെന്നു ആശുപത്രി സൂപ്രണ്ട് സുമി പറയുന്നു.
