ഫേസ്ബുക്കിലൂടെ ബീജവിതരണം നടത്തി യുവാവ് ! ഗര്‍ഭിണിയായത് നിരവധി യുവതികള്‍; കഴിഞ്ഞ വര്‍ഷം മാത്രം ജനിച്ചത് 437 കുട്ടികള്‍…

ഓണ്‍ലൈനിലൂടെ ബീജ വിതരണം നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ആദം ഹൂപ്പര്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍. കഴിഞ്ഞ വര്‍ഷം മാത്രം ലോകത്ത് 437 കുട്ടികളാണ് ഇയാളുടെ ഇടപെടലിലൂടെ ജനിച്ചത്.

ഓസ്ട്രേലിയയില്‍ ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് ബദലായി വലിയ പ്രചാരം ലഭിച്ച അനൗപചാരിക ബീജ ദാനങ്ങള്‍ക്ക് പിന്നില്‍ ഈ 36കാരനാണ്.

കോവിഡും തുടര്‍ന്നുവന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മൂലം ഓസ്ട്രേലിയയിലെ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചിരുന്നു. ബീജ ലഭ്യതയില്‍ വന്ന കുറവും കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കി.

അതേസമയം ആദം ഹൂപ്പറിന്റെ ഫേസ്ബുക് ഗ്രൂപ്പില്‍ അംഗമാവുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. സ്പേം ഡൊണേഷന്‍ ഓസ്ട്രേലിയ എന്ന ആദം ഹൂപ്പറിന്റെ ഫേസ്ബുക് ഗ്രൂപ്പില്‍ നാലായിരത്തോളം പേരാണ് കോവിഡിന് പിന്നാലെ അധികമായി ചേര്‍ന്നത്. ഇതോടെ ആകെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 11000 കവിയുകയും ചെയ്തു.

ഐവിഎഫ് ക്ലിനിക്കുകളെ അപേക്ഷിച്ച് കാത്തിരിപ്പും ധനനഷ്ടവുമില്ലാതെ എളുപ്പത്തില്‍ പ്രശ്നം പരിഹരിക്കാമെന്നതാണ് ഇത്തരം അനൗപചാരിക ബീജദാന കേന്ദ്രങ്ങളെ കൂടുതല്‍ പേര്‍ ആശ്രയിക്കാനുള്ള പ്രധാന കാരണം.

അതേസമയം, ഐവിഎഫ് ക്ലിനിക്കുകളെ അപേക്ഷിച്ച് ഇത്തരം ഗ്രൂപ്പുകള്‍ യാതൊരു തരത്തിലുള്ള രേഖകളും സൂക്ഷിക്കാറില്ലെന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്.

ഭാവിയില്‍ ഇത്തരം രീതികള്‍ പിന്തുടര്‍ന്ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ ജീവശാസ്ത്രപരമായ പിതാവ് ആരെന്ന് അറിയാനുള്ള സാധ്യത പോലും ഇല്ലാതാവുന്നു.

ഇത്തരം ഫേസ്ബുക് ഗ്രൂപ്പുകള്‍ ലൈംഗിക പീഡനത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. അടുത്തിടെയാണ് ബീജ ദാനത്തിന്റെ പേരില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിക്ടോറിയന്‍ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ട്രീറ്റ്മെന്റ് അതോറിറ്റിക്ക് ഒരു യുവതി പരാതി നല്‍കിയത്.

ഇവര്‍ പിന്നീട് യുവതിയുടെ പരാതി അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത്തരം ഫേസ്ബുക് ഗ്രൂപ്പുകളിലും മറ്റും കടന്നുകൂടുന്ന ചിലര്‍ തങ്ങള്‍ക്ക് പ്രകൃത്യായുള്ള ബീജ കൈമാറ്റത്തിനാണ് (ലൈംഗിക ബന്ധം) താല്‍പര്യമെന്ന രീതിയില്‍ അവതരിപ്പിച്ചാണ് ഇരകളെ കണ്ടെത്തുന്നത്.

ഹൂപ്പര്‍ ഈ രംഗത്തെത്തുന്നത് 2015ലാണ്. നേരിട്ട് പരിചയമില്ലാത്ത കുടുംബങ്ങള്‍ക്ക് ബീജം ദാനം ചെയ്യാന്‍ ഹൂപ്പര്‍ തയ്യാറായില്ല. പിന്നീട് സമാന ലക്ഷ്യങ്ങളുള്ള ഒരു ഫേസ്ബുക് ഗ്രൂപ്പില്‍ അംഗമായി.

എന്നാല്‍ അവിടെയും ലൈംഗിക ദുരുപയോഗം ലക്ഷ്യം വെച്ച് വന്ന നിരവധി പേരെ കണ്ടുവെന്നും അതുകൊണ്ടാണ് സ്വന്തമായി ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചതെന്നും ഹൂപ്പര്‍ പറയുന്നു.

തന്റെ ഫേസ്ബുക് ഗ്രൂപ്പില്‍ അംഗങ്ങളാവുന്ന ഓരോരുത്തരുടേയും വിവരങ്ങള്‍ താന്‍ തന്നെയാണ് പരിശോധിക്കാറെന്നും ഹൂപ്പര്‍ അവകാശപ്പെടുന്നു.

സ്വകാര്യ ബീജദാന സംഘങ്ങളുമായി ബന്ധപ്പെട്ട് സാധാരണ ഉയരാറുള്ള ലൈംഗിക പീഡന പരാതികള്‍ തന്റെ ഗ്രൂപ്പില്‍ ഉണ്ടാവില്ലെന്ന് ഹൂപ്പര്‍ ഉറപ്പിച്ചു പറയുന്നുണ്ട്.

സാധാരണ ഒരു ആവര്‍ത്തി ഐവിഎഫ് ചികിത്സക്ക് ഓസ്ട്രേലിയയില്‍ ഏതാണ്ട് 7000 ഡോളറാണ് ചെലവ് വരുന്നത്. എന്നാല്‍ തന്റെ ഗ്രൂപ്പ് വഴിയാവുമ്പോള്‍ വെറും പത്ത് ഡോളര്‍ മാത്രമാണ് ചെലവെന്നും ഹൂപ്പര്‍ പറയുന്നു.

മുന്‍ ഭാര്യയില്‍ രണ്ട് മക്കളാണ് ഹൂപ്പറിനുള്ളത്. ഇതുവരെ 15 കുടുംബങ്ങള്‍ക്ക് ബീജദാനം നടത്തിയെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് പരമാവധി പത്ത് കുഞ്ഞുങ്ങളുടെ പിതാവാകാന്‍ വരെയാണ് അനുമതിയുള്ളത്. താന്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടിയാണ് ബീജദാനം നടത്തിയതെന്നും ഹൂപ്പര്‍ വിശദീകരിക്കുന്നു.

അതേസമയം, എത്ര കുഞ്ഞുങ്ങള്‍ തന്റെ ബീജദാനത്തിലൂടെ ജനിച്ചുവെന്ന് ഹൂപ്പര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യം രഹസ്യമാക്കി വെക്കണമെന്ന് ആദം ഹൂപ്പറിന്റെ ഫേസ്ബുക് ഗ്രൂപ്പ് സ്പേം ഡൊണേഷന്‍ ഓസ്ട്രേലിയയുടെ നിയമാവലി തന്നെ ബീജദാതാക്കളോട് നിര്‍ദേശിക്കുന്നുണ്ട്.

‘ഞങ്ങള്‍ കുഞ്ഞുങ്ങളെ കിരീടങ്ങളായല്ല കാണുന്നത്. വ്യക്തികള്‍ക്ക് ഒരു കുടുംബം തുടങ്ങാനുള്ള സഹായമാണ് ഞങ്ങള്‍ ചെയ്യുന്നത്’ ഹൂപ്പര്‍ തന്റെ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം വിശദീകരിക്കുന്നു.

Related posts

Leave a Comment