ദക്ഷിണ വ്യോമ കമാന്‍ഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ശക്തമാക്കി

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് പുല്‍വാമ ആക്രമണത്തിന് പകരം വീട്ടിയ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കാന്‍ പാകിസ്ഥാന്‍ ഒരുങ്ങുകയാണെന്ന് വിവരം. ഈ സാഹചര്യത്തില്‍ രാജ്യമെങ്ങും തുടരുന്ന ജാഗ്രതയ്‌ക്കൊപ്പം കേരളത്തിലും സേനാവിഭാഗങ്ങള്‍ നിരീക്ഷണം ശക്തമാക്കി. തിരുവനന്തപുരം ആസ്ഥാനമായ ദക്ഷിണ വ്യോമ കമാന്‍ഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മറ്റിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയതിനാല്‍ പാകിസ്ഥാന്‍ കേരളത്തെ ലക്ഷ്യം വക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

തിരുവനന്തപുരത്തു നിന്ന് 357 കിലോമീറ്റര്‍ മാത്രം അകലെയാണ് കൊളംബോ വിമാനത്താവളം. പാകിസ്ഥാനുമായി അടുപ്പമുള്ള മാലി ദ്വീപിലേക്ക് മുക്കാല്‍ മണിക്കൂര്‍ മാത്രം വ്യോമദൂരം. വ്യോമാക്രമണ ഭീഷണി പ്രതിരോധിക്കാന്‍ ദക്ഷിണ വ്യോമ കമാന്‍ഡില്‍ എയ്‌റോസാറ്റ് റഡാര്‍ സംവിധാനം സജ്ജമാണ്. രാത്രിയിലും അതിസൂക്ഷ്മ നിരീക്ഷണം സാദ്ധ്യമായ അത്യാധുനിക സംവിധാനങ്ങള്‍, ദൂരപരിധി കൂടിയ ബുള്ളറ്റ് കാമറകള്‍, ബൂം ബാരിയറുകള്‍, ട്രോളിവീല്‍ റോഡ് ബാരിയറുകള്‍ എന്നിവയടങ്ങിയ സുരക്ഷാ കവചമാണ് ദക്ഷിണവ്യോമ കമാന്‍ഡിലുള്ളത്.

രാപകല്‍ നിരീക്ഷണത്തിന് 700 ടെലിവിഷന്‍ ലെന്‍സ് (ടിവിഎല്‍) ശേഷിയുള്ള കാമറാ സംവിധാനമാണ് വ്യോമ താവളത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. നാവികസേനയും തീര സംരക്ഷണ സേനയും സമുദ്ര പെട്രോളിംഗ് ആരംഭിച്ചു. മുംബൈ ഭീകരാക്രമണത്തിന് തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയത് കടല്‍മാര്‍ഗമായതിനാല്‍ കേരളം ഉള്‍പ്പെടെ കടലോര സംസ്ഥാനങ്ങളില്‍ കേന്ദ്രം അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിന് സുരക്ഷ ശക്തമാക്കി. വിമാന റാഞ്ചല്‍ ഭീഷണിസാദ്ധ്യത പരിഗണിച്ച് കൂടുതല്‍ സിഐഎസ്എഫ് കമാന്‍ഡോകളെയും ദ്രുതകര്‍മ്മ സേനയെയും നിയോഗിച്ചു. വിമാനത്താവളത്തിന്റെ 13 കിലോമീറ്റര്‍ ചുറ്റളവില്‍ സായുധ സുരക്ഷയുണ്ട്. എക്‌സ്‌റേ പരിശോധനയ്ക്കു പുറമേ നാലു തലങ്ങളിലായി യാത്രക്കാരെ പരിശോധിക്കും. നിലവിലെ റഡാറിനു പുറമേ ഉപഗ്രഹാധിഷ്ഠിത ഓട്ടോമാറ്റിക് ഡിപ്പന്റന്‍ഡ് സര്‍വൈലന്‍സ് ബ്രോഡ്കാസ്റ്റ് സംവിധാനവും സജ്ജം.

ബാലാക്കോട്ടിലെ ആക്രമണത്തിന് പാകിസ്ഥാന്‍ പ്രത്യാക്രമണം തുടങ്ങിയിരിക്കുകയാണ്. ഗ്രാമീണരെ മറയാക്കി പാകിസ്ഥാന്‍ മിസൈല്‍, മോര്‍ടാര്‍ ആക്രമണം നടത്തുകയാണ്. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. പാകിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു.

ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇതിന് ശേഷം നിയന്ത്രണ രേഖയില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ വെടി നിര്‍ത്തല്‍ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്.

Related posts