കോട്ടയം: പ്രണയ നൈരാശ്യം എന്ന മാനസിക ദുർബലതയുടെ പേരിൽ പണ്ടും പെണ്‍കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ അരങ്ങേറിയിട്ടുണ്ടെങ്കിലും അതിന്റെ ഏറ്റവും ഭീകര രൂപം കണ്ടത് 2019ലാണ്.
നാലു പെൺകുട്ടികളാണ് ആ വർഷം മാസങ്ങളുടെ ഇടവേളകളിൽ നിരാശാ കാമുകൻമാരുടെ കൊലക്കത്തിക്ക് ഇരയായി മാറിയത്.
എല്ലാവരും തന്നെ മുപ്പതിനു താഴെ പ്രായമുള്ളവരാണ് റോഡരികിലും വീട്ടുമുറ്റത്തുമൊക്കെയായി പിടിഞ്ഞു വീണു മരിച്ചത്.
1. 2019 മാർച്ച് 12ന് കവിത എന്ന പതിനെട്ടുകാരി തിരുവല്ലയിൽ തീകൊളുത്തി കൊല്ലപ്പെട്ടു. 2. 2019 ഏപ്രിൽ നാലിനു തൃശൂരിലെ ചിയ്യാരത്ത് നീതു എന്ന ഇരുപത്തുരണ്ടുകാരിയെ നിരാശാ കാമുകൻ വീട്ടിലെത്തി കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തി.
3. രണ്ടു ആഴ്ചകൾക്കുശേഷം 2019 ജൂണ്‍ 15ന് സൗമ്യ എന്ന പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകനായ അജാസ് പ്രണയ നിരാസത്തിന്റെ പേരിൽ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തി.
4. 2019 ഒക്ടോബറിലാണ് മലയാളികളെ ഞെട്ടിച്ച അടുത്ത പ്രണയദുരന്തം. ഒക്ടോബർ ഒൻപതിന് രാത്രിയിൽ ദേവിക എന്ന പ്ലസ് വണ്‍ വിദ്യാർഥിനിയെ കാമുകൻ വീട്ടിൽ കയറി പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി.
ഇന്നു പാലായിൽ പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനി കഴുത്തറുത്തു കൊലപ്പെടുത്തിയപ്പോൾ രണ്ടു മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമായി മാറി.
കൂത്താട്ടുകുളം സ്വദേശിനി നിതിന മോൾ (22) ആണ് ഇന്നു പാലായിൽ സെന്റ് തോമസ് കോളജിലേക്കുള്ള വഴിയിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ജൂലൈ 30നാണ് കോതമംഗലം നെല്ലിക്കുഴിയിൽ ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ മാനസ(24) വെടിയേറ്റു മരിച്ചത്.
കണ്ണൂർ നാറാത്ത് സ്വദേശിനിയായിരുന്നു. തലേശേരി മേലൂർ സ്വദേശി രഖിൽ (32) മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.
കേരളം കണ്ടുകൊണ്ടിരിക്കുന്നത് പ്രണയപ്പകയുടെ പൈശാചിക രൂപമാണ്. ഒറ്റപ്പെട്ട സംഭവങ്ങളിൽനിന്ന് അതൊരു പരന്പരയായി പരിണമിച്ചിരിക്കുന്നു എന്നതാണ് ഏറെ ആശങ്കാജനകം.
എസ്എംഇ കാന്പസിൽ
2017 ഫെബ്രുവരി ഒന്നിനു കെ.ലക്ഷ്മി എന്ന ഇരുപത്തിരണ്ടുകാരിയെ കോട്ടയം ആർപ്പൂക്കരയിലെ എസ്എംഇ കാന്പസിൽ സീനിയർ വിദ്യാർഥി പെട്രോളൊഴിച്ചു കൊലപ്പെടുത്തിയതോടെയാണ് ചോരക്കളി ഒരു പരന്പര പോലെ തുടങ്ങിയതെന്നു പറയാം.
ആദർശ് എന്ന സീനിയർ വിദ്യാർഥിയായിരുന്നു പ്രതി. പൊള്ളലേറ്റ രണ്ടു പേരും മരിച്ചു. പ്രണയാഭ്യർഥന നിരസിച്ചിട്ടും ശല്യപ്പെടുത്തുന്നതായി ഹരിപ്പാട് സ്വദേശിനിയായ ലക്ഷ്മി പോലീസിൽ പരാതിപ്പെട്ടിരുന്നു.
ഇതിന്റെ പകയിലാണ് ഫിസിയോ തെറാപ്പി ക്ലാസിലേക്കു വന്ന എസ്എംഇയിലെ മുൻ വിദ്യാർഥികൂടിയായ ആദർശ് പെട്രോൾ ഒഴിച്ചു ലക്ഷ്മിയെ തീകൊളുത്തിയത്.
സമീപത്തുണ്ടായിരുന്ന രണ്ടു വിദ്യാർഥികൾക്കും പൊള്ളലേറ്റു. ഏതാനും മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം 2017 ജൂലൈ 14ന് ശാരിക എന്ന പതിനെട്ടുകാരിയുടെ ജീവനും പ്രണയപ്പകയിൽ പിടഞ്ഞുതീർന്നു.
കടമ്മനിട്ട സ്വദേശിനിയായ ശാരികയുടെ അകന്ന ബന്ധുകൂടിയായ സജിൽ (20) ആയിരുന്നു ജീവനെടുത്തത്.
2018 ഫെബ്രുവരിയിൽ കാസർഗോട്ട് സ്വദേശിനി കെ.അക്ഷിത(19) സുള്ള്യയിലെ നെഹ്റു കോളജിൽ സീനിയർ വിദ്യാർഥി കാർത്തിക്കി(24)ന്റെ കുത്തേറ്റു മരിച്ചു.
കോവിഡ് ഭീതിയിലും
കോവിഡ് ഭീതിയിലായ 2020ലും പ്രണയച്ചൊരക്കൊതിയടങ്ങിയില്ല. 2020 ജനുവരി അഞ്ചിന് കാരക്കോണം കുന്നവിള തുറ്റിയോട് കോളനിയിൽ അഷിക എന്ന പത്തൊന്‍പതുകാരിയെ കാമുകൻ അനു (24) വീട്ടിൽ കയറി കുത്തിക്കൊന്നു.
പ്രതിയും ജീവനൊടുക്കി. ദിവസങ്ങൾക്കു ശേഷം ജനുവരി എട്ടിന് കൊച്ചിയിൽ പ്ലസ് ടു വിദ്യാർഥിനിയായിരുന്ന ഈവ ആന്റണിയെ വാൽപ്പാറ റൂട്ടിൽ മലയ്ക്കപ്പാറയിൽ കാറിൽ കൊണ്ടുപോയ ശേഷം സഫർ ഷാ എന്ന ഇരുപത്തഞ്ചുകാരൻ കുത്തിക്കൊലപ്പെടുത്തി.
കോവിഡ് രൂക്ഷമായ ഏതാനും മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും നിരാശാ കാമുകൻമാർ ചോര കുടിക്കാൻ രംഗത്തിറങ്ങിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
ഒാരോ സംഭവങ്ങൾ ഉണ്ടാകുന്പോഴും വലിയ ചർച്ചകളൊക്കെ നടക്കുമെങ്കിലും ഇതു ഫലപ്രദമായി തടയാൻ കഴിയുന്നില്ലെന്നാണ് കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.