കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് നേതൃത്വത്തെ വിമർശിച്ച സിപിഎം അംഗങ്ങളിൽ നിന്ന് വിശദീകരണം തേടാൻ സിപിഎം. വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തവരിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മണ്ഡലതല യോഗങ്ങളിലുൾപ്പെടെ വിമർശനം ഉന്നയിച്ചവരിൽ നിന്നാണ് വിശദീകരണം തേടുന്നത്. തേസമയം മുതിർന്ന നേതാക്കളുൾപ്പെടെയുള്ള ചിലർ പാർട്ടിയിൽനിന്നും പുറത്തേക്ക് പോകാനൊരുങ്ങുന്നതായുള്ള സൂചനയുമുണ്ട്.
പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് വെട്ടിപ്പിന്റെ കണക്കുകളുൾപ്പെടെ നിരത്തിയ നേതാക്കളെ അണികൾ തിരുത്തണമെന്ന കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തവരിൽനിന്നാണ് പാർട്ടി വിശദീകരണം തേടുന്നത്. അതോടൊപ്പം ടി.ഐ. മധുസൂദനന്റെ സ്ഥാനാർഥിത്വത്തെ യോഗങ്ങളിൽ വിമർശിച്ചവരിൽനിന്നും വിശദീകരണം തേടുന്നുണ്ട്.
മണ്ഡലതല യോഗങ്ങളിലുൾപ്പെടെ ടി.ഐ. മധുസുദനന്റെ സ്ഥാനാർഥിത്വത്തിനെതിരെ വിമർശനങ്ങളുയർന്നിരുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ജനങ്ങളിലെ സംശയങ്ങൾ ദുരീകരിക്കാനായി വ്യക്തമായ കണക്കുകൾ അവതരിപ്പിക്കണമെന്ന ആവശ്യവുമുയർന്നിരുന്നു. ഇതെല്ലാം വാഗ്വാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മുതിർന്ന നേതാക്കൾക്കെതിരെ ചിലർ തട്ടിക്കയറുന്ന അവസ്ഥയുമുണ്ടായെന്നാണ് വിവരം. ഇതിലെല്ലാം മാനസിക പ്രയാസത്തിലായ മുതിർന്ന നേതാക്കളിൽ ചിലർ മധുസൂദനന്റെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാവുന്നതോടെ പാർട്ടിയിൽനിന്നും പുറത്തേക്ക് പോകാനൊരുങ്ങുന്നതായുള്ള സൂചനകളുമുണ്ട്.
- സ്വന്തം ലേഖകൻ
