തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു രാം ചരൻ-ജാൻവി ജോഡികളുടെ പെഡ്ഡി. ചിത്രം, തിയറ്ററുകളിൽ എത്തിയതിനുപിന്നാലെ വൻ വിവാദത്തിൽ പെട്ടിരിക്കുകയാണ്. ചിത്രത്തിൽ നായികയായ ജാൻവി കപൂറിന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നു. ഇതോടെ,വിവാദ രംഗങ്ങൾ സിനിമയിൽ നിന്നു നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു.
ഇന്ത്യൻ സംസ്കാരത്തിൽ വേരൂന്നിയ ഒരു കഥ എന്ന രീതിയിലായിരുന്നു ചിത്രം പ്രൊമോട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ജൂൺ നാലിന് സിനിമ റിലീസ് ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സിനിമയിലെ കാമറ ആംഗിളുകൾ, ഡയലോഗുകൾ, പ്രണയരംഗങ്ങൾ എന്നിവയിലൂടെ സ്ത്രീകളെ വെറും ലൈംഗികവസ്തുവായി ചിത്രീകരിക്കുകയാണ് സംവിധായകൻ ചെയ്തതെന്ന രീതിയിൽ പ്രേക്ഷകരിൽ നിന്നു കടുത്ത പ്രതികരണങ്ങളാണ് ഉയർന്നത്. ജാൻവിയുടെ അരക്കെട്ട് കേന്ദ്രീകരിച്ചുള്ള ക്ലോസ്-അപ്പ് ഷോട്ടുകളും മോശം സംഭാഷണങ്ങളുമാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്.
പ്രതിഷേധം ശക്തമായതോടെ നിലപാട് വ്യക്തമാക്കി സംവിധായകൻ ബുച്ചി ബാബു സന രംഗത്തെത്തി. കഴിഞ്ഞ ദിവസം എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പ്രേക്ഷകരോട് ക്ഷമാപണം നടത്തി. ഒരു സിനിമാക്കാരൻ എന്ന നിലയിൽ സിനിമകൾ ആളുകളെ വിനോദിപ്പിക്കാനും പ്രചോദിപ്പിക്കാനുമുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അത് ആർക്കും അസ്വസ്ഥതയോ അപമാനമോ ഉണ്ടാക്കരുത്. പെഡ്ഡിയിലെ ചില രംഗങ്ങളെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഞങ്ങൾ ഗൗരവമായി കാണുന്നു. സ്ക്രീനിലായാലും ജീവിതത്തിലായാലും സ്ത്രീകളോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഏതെങ്കിലും സ്ത്രീ കഥാപാത്രത്തെ അപമാനിക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. എങ്കിലും പ്രേക്ഷകർക്ക് അങ്ങനെ തോന്നിയെങ്കിൽ ആ വികാരങ്ങളെ ഞങ്ങൾ മാനിക്കുന്നു, ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. വിമർശനങ്ങൾ കണക്കിലെടുത്ത് സിനിമയിലെ വിവാദ ഭാഗങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും- സംവിധായകൻ വ്യക്തമാക്കി.
വിമർശനങ്ങൾ കേൾക്കാനും തെറ്റുകൾ തിരുത്താനും തയാറായ സംവിധായകന്റെ നിലപാടിനെ ഒരു വിഭാഗം ആളുകൾ സ്വാഗതം ചെയ്തപ്പോൾ, ഇത്തരം രംഗങ്ങൾ എങ്ങനെയാണ് സെൻസർ ബോർഡിനെ മറികടന്ന് ഫൈനൽ കട്ടിൽ എത്തിയത് എന്ന്പലരും ചോദിക്കുന്നു.
തെറ്റുകൾ അംഗീകരിച്ച് മാറ്റം വരുത്താൻ കാണിച്ച പക്വത അഭിനന്ദനാർഹമാണെന്ന് ഒരു പ്രേക്ഷകൻ കുറിച്ചപ്പോൾ, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് മുൻകൂട്ടി അറിയാതെയാണോ ഇതൊക്കെ ഷൂട്ട് ചെയ്തത്? കുട്ടികളുമായി കുടുംബത്തോടെ തിയേറ്ററിൽ വന്നിരുന്ന് കാണാൻ പറ്റുന്നതാണോ ഇത്?” എന്ന രീതിയിൽ കടുത്ത വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ചിത്രത്തിൽ അച്ചിയമ്മ എന്ന കഥാപാത്രത്തെയാണ് ജാൻവി കപൂർ അവതരിപ്പിച്ചത്.
എന്നാൽ കഥയിൽ യാതൊരു പ്രാധാന്യവുമില്ലാതെ, കേവലം നായകന്റെ പ്രണയിനിയായി മാത്രം ജാൻവിയെ ഒതുക്കിയെന്നും, ഗ്ലാമർ പ്രദർശനത്തിനുവേണ്ടി മാത്രമാണ് ആ കഥാപാത്രത്തെ ഉപയോഗിച്ചതെന്നും നിരവധി നിരൂപകർ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ മാറ്റം വരുത്തിയ പുതിയ പതിപ്പായിരിക്കും തിയറ്ററുകളിൽ പ്രദർശിപ്പിക്കുക.
