ജോജു കുടുങ്ങുമോ ? ഒരു വാഹനം ഹരിയാന രജിസ്‌ട്രേഷന്‍;മറ്റൊന്നിലുള്ളത് ഫാന്‍സി നമ്പര്‍ പ്ലേറ്റ്; നടനെതിരേ പരാതി നല്‍കി കളമശ്ശേരി സ്വദേശി…

യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തില്‍ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും തീര്‍ന്നിട്ടില്ല.

ഇതിനിടയില്‍ ജോജു നിയമം പാലിക്കാതെയാണ് രണ്ടു കാറുകള്‍ ഉപയോഗിക്കുന്നതെന്ന് ആരോപിച്ച് കളമശേരി സ്വദേശി മനാഫ് പുതുവായില്‍ എറണാകുളം ആര്‍ടിഒയ്ക്കു പരാതി നല്‍കി.

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണു ജോജുവിന്റെ ഒരു കാറില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നു പരാതിയില്‍ പറയുന്നു.

മറ്റൊരു കാര്‍ ഹരിയാന റജിസ്‌ട്രേഷനിലുള്ളതാണ്. കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഇവിടുത്തെ റജിസ്‌ട്രേഷന്‍ വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു.

ആദ്യത്തെ പരാതി അന്വേഷിക്കാന്‍ അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയതായി ആര്‍ടിഒ പി.എം.ഷെബീര്‍ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആര്‍ടിഒയ്ക്കു കൈമാറി.

ഇതു കൂടാതെ കോണ്‍ഗ്രസിന്റെ ഉപരോധത്തിനെതിരേ പ്രതിഷേധിച്ച ജോജു മാസ്‌ക് ധരിക്കാതെ പൊതുയിടത്തില്‍ ഇറങ്ങിയെന്നാണ് മറ്റൊരു ആരോപണം.

കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാല്‍ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാനും പരാതി നല്‍കിയിട്ടുണ്ട്.

ജോജുവിനെതിരെയുള്ള പരാതികളും പരിശോധിക്കുമെന്നും തെളിവു ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും ഡിസിപി ഐശ്വര്യ ഡോംഗ്രെ പറഞ്ഞു.

അതേസമയം, ജോജുവിന്റെ കാര്‍ തല്ലിപ്പൊളിച്ച സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൈക്കൂടം സ്വദേശി പി.ജി.ജോസഫിനെ (47) റിമാന്‍ഡ് ചെയ്തു.

ജാമ്യമില്ലാത്ത വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയടക്കം 15 നേതാക്കള്‍ക്കും കണ്ടാല്‍ തിരിച്ചറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു.

ജോജുവിനെതിരെ കോണ്‍ഗ്രസ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ ഇതുവരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.

Related posts

Leave a Comment