ഹരിപ്പാട്: വീട്ടിൽ അരിപ്പൊടി വാങ്ങാനെത്തിയ ദളിത് ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഒൻപത് വർഷം കഠിനതടവും പിഴയും. ചേർത്തല മരുത്തോർവട്ടം മിസ്പാ വീട്ടിൽ ഷിനോജിനെ (49) ആണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ഒൻപത് വർഷം കഠിനതടവും 40,000 രൂപ പിഴയുമാണ് ശിക്ഷ.
2024 സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ചില്ലറ സാധനങ്ങളുടെ കച്ചവടം നടത്തിയിരുന്ന ഷിനോജ്, ധാന്യപ്പൊടി വാങ്ങാനായി എത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
മാവേലിക്കര പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയായിരുന്ന സി.ശ്രീജിത് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ പി.ബി. സത്യനാണ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പിയായിരുന്ന എം.കെ ബിനുകുമാർ വിശദമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
എസ്ഐമാരായ റിജുമോൻ, എഎസ്ഐമാരായ സജുമോൾ, രാജേഷ് കുമാർ,സിപിഒ രമ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്. രഘു ഹാജരായി.
