ജെസ്‌നയുടെ വീടിന്റെ തറപൊളിച്ചു നോക്കണം ! പോലീസിന് അയര്‍ലന്‍ഡില്‍ നിന്ന് അജ്ഞാത ഫോണ്‍കോള്‍; കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തും സംശയമുനയില്‍…

 മൂന്നു മാസം മുമ്പ് മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്‌നയ്ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെ അയര്‍ലന്‍ഡില്‍ നിന്നും അന്വേഷണ സംഘത്തിന് അപ്രതീക്ഷിത ഫോണ്‍കോള്‍. വീടിന്റെ തറ പൊളിച്ച് പരിശോധിക്കണമെന്നാണ് ഫോണ്‍ ചെയ്ത ആള്‍ ആവശ്യപ്പെട്ടത്.ഈ വിവരം വെച്ച് ഏന്തയാറിലുള്ള കെട്ടിടം മെറ്റല്‍ ഡിക്റ്ററ്റര്‍ ഉപയോഗിച്ച് പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

കേരളത്തിനകത്തും പുറത്തും അരിച്ചു പെറുക്കിയിട്ടും ജെസ്‌നയെക്കുറിച്ച് ഒരു തുമ്പും കിട്ടാഞ്ഞതിനാല്‍ പെണ്‍കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഈ സംശയത്തില്‍ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കാനും പോലീസിന് പദ്ധതിയുണ്ട്. ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. മറ്റ് സംസ്ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കും. തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്.

അതേസമയം ജെസ്നയുടെ ആണ്‍സുഹൃത്തിനേയും വിശദമായ ചോദ്യം ചെയ്യലിന് പോലീസ് വിധേയമാക്കി. ആയിരത്തോളം തവണ ജസ്നയെ വിളിച്ചതായി കണ്ടെത്തി. ഈ യുവാവിന് തന്നെയാണ് മരിക്കാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് ജസ്ന എസ്എംഎസ് അയച്ചത്.യുവാവിനെ പറ്റി കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആണ്‍ സുഹൃത്തിനേയും പിതാവിനേയും ഇതിനോടകം പതിനഞ്ച് തവണ പോലീസ് ചോദ്യം ചെയ്തു. ആണ്‍സുഹൃത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അതേസമയം ജസ്ന വിളിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയായ മറ്റൊരു സഹാപാഠിയേയും പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. ചിലപ്പോള്‍ ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും. മൊബൈല്‍ ഫോണും പഴ്സും പോലും എടുക്കാതെയായിരുന്നു ജസ്ന തിരിച്ചത്. ബെംഗളൂരു, ഗോവ, ചെന്നൈ എന്നിവിടങ്ങളില്‍ എല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

Related posts