കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോട് പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദേശം നൽകി. സംഭവത്തിൽ മജിസ്ട്രേറ്റിനു മുന്നിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും വീണ്ടും യുവതിയുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കൊല്ലം സ്വദേശിയായ 25കാരി കഴിഞ്ഞ ആഴ്ച കായംകുളം പോലീസിൽ പരാതി നൽകിയത് . സിനിൽ സബാദ് ഒളിവിലാണന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്. സിനിൽ സബാദിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
കേസിന്റെ തുടരന്വേഷണ ചുമതല ഇന്നലെ കായംകുളം ഡിവൈഎസ്പിക്ക് നൽകി. കൂടാതെ പ്രതിക്കെതിരേ ഇരയെ ഭീഷണിപ്പെടുത്തിയതുൾപ്പടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ജില്ലാ പോലീസ് മേധാവി എം. പി. മോഹനചന്ദ്രൻ പറഞ്ഞു. ഏപ്രിൽ നാലിനു പുലർച്ചെ കായംകുളത്തു വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ രക്ഷകനായെത്തിയ സിനിൽ വാഹനത്തിൽ കയറ്റുന്നതിനിടെയുവതിക്കുനേരേ അതിക്രമം കാട്ടിയെന്നാണു പരാതി.
