ബംഗളൂരു: അധോലോക നായകൻ രവി പൂജാരി സെനഗലിൽ കഴിഞ്ഞിരുന്നത് ആന്റണി ഫെർണാണ്ടസ് എന്ന കള്ളപ്പേരിൽ. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പമായിരുന്നു ആന്റണി ഫെർണാണ്ടസിന്റെ ജീവിതം. ഗിനിയ, ഐവറികോസ്റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നീവടങ്ങളിൽ നിരവധി റസ്റ്ററന്റുകളുടെ പാർട്ടണറായിരുന്നു ഇയാളെന്നാണ് വിവരം.
രവി പൂജാരി സെനഗലിൽ പിടിയിലായതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 19നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു. ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള സന്നദ്ധത സെനഗൽ അറിയിച്ചിട്ടുണ്ട്. ദാകറിലെ ഇന്ത്യൻ അംബസിഡറുടെ ഇടപെടലിനെത്തുടർന്നാണ് രവി പൂജാരി അറസ്റ്റിലായത്. ഇയാൾ ദാകറിലുള്ള വിവരം അംബസഡർ ഇന്ത്യയിൽ അറിയിക്കുകയായിരുന്നു.
കൊച്ചിയിൽ ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസ് അന്വേഷണസംഘം ഇയാളെ ഇന്ത്യയിലെത്തിച്ചാൽ കസ്റ്റഡിയിൽ വാങ്ങുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും. ഡിസംബർ 15നാണ് പനന്പള്ളിനഗറിലുള്ള നെയ്ൽ ആർട്ടിസ്ട്രി എന്ന നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിർത്ത്. വെടിവച്ച ശേഷം രക്ഷപ്പെട്ട അക്രമികൾ രവി പൂജാരയുടെ പേരെഴുതിയ കടലാസ് ഉപേക്ഷിച്ചിരുന്നു.
ഇതോടെയാണു രവി പൂജാരിയുടെ ബന്ധം സംശയിച്ചത്. രവി പൂജാരിയെന്ന് പരിചയപ്പെടുത്തിയ ആൾ 25 കോടി രൂപ ആവശ്യപ്പെട്ട് പലതവണ ഫോണിൽ ഭീഷണിപ്പെടുത്തിയതായി ലീന മരിയ പോളും മൊഴി നൽകിയിരുന്നു. അതേസമയം രവിപൂജാരിയെ മൂന്നാം പ്രതിയാക്കി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ടുകൊടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എഴുപതോളം കേസുകളിൽ പ്രതിയായ രവി പൂജാരിക്കെതിരെ ബംഗളൂരു പോലീസ് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.