കാസർഗോഡ് : കോടതികളില്‍ കേസുകള്‍ തീര്‍പ്പാകാതെ അനന്തമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. കാസർഗോഡ് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ അതിവേഗം നീതി ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണം. ഇതിനായി അദാലത്തുകള്‍ സംഘടിപ്പിക്കണം.
കോടതികളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ജനപ്രതിനിധികള്‍ മുൻകൈയെടുക്കണം. എംപി, എംഎല്‍എ ഫണ്ട് തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്തണം. കോടതികള്‍ സമ്മര്‍ വെക്കേഷന് എന്ന പേരില്‍ ഏഴ് ആഴ്ചയും വിന്റര്‍ വെക്കേഷന് രണ്ട് ആഴ്ചയും എടുക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. കോടതികളില്‍ ചൂടുകാലത്ത് ശീതീകരണത്തിനുള്ള സൗകര്യവും ശൈത്യകാലത്ത് ചൂട് ലഭിക്കുന്നതിനുള്ള സൗകര്യങ്ങളും ഇപ്പോള്‍ ഉണ്ട്.
പിന്നെ ഈ കാലയളവില്‍ അവധി നല്‍കുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കാസര്‍ഗോഡ് കുടുംബ കോടതിയും എംഎസിടി കോടതിയും സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കും. ഇതിനായി മുഖ്യമന്ത്രി, നിയമ വകുപ്പ് മന്ത്രി എന്നിവരുമായി സംസാരിക്കും. രാജധാനി ട്രെയിനിന് കാസർഗോഡ് സ്റ്റോപ്പ് അനുവദിക്കുന്നതിന് റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ച് വരുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാകും. ജുഡീഷറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ കൃത്യനിഷ്ഠ പാലിക്കുന്നതോടൊപ്പം തൊഴില്‍ ധാർമികതയും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോടതി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷത വഹിച്ചു. റവന്യുവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് മുഖ്യപ്രഭാഷണം നടത്തി. ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്, എന്‍. എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവര്‍ സംസാരിച്ചു. കാസർഗോഡ് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് ജഡ്ജ് എസ്. മനോഹര്‍ കിണി സ്വാഗതവും കാസർഗോഡ് ബാര്‍ അസോസിയേഷന് പ്രസിഡന്റ് എ.സി. അശോക് കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വജ്രജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരിണകയുടെ പ്രകാശനം ഗവര്‍ണര്‍ ഗവര്‍ണര്‍ പി.സദാശിവം ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഋഷികേഷശ് റോയിക്ക് നല്കി നിര്‍വഹിച്ചു.
വജ്ര ജൂബിലിയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് അഡ്വ.സുധീര്‍ മാടക്കത്ത് അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി.
കഴിഞ്ഞ നവംബര്‍ നാലിന് കോടതി സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനാണു വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് ദമശേഷാദ്രി നായിഡു മുഖ്യാതിഥിയായിരുന്നു.ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയുടെ പ്രതിമ കോടതി വളപ്പില്‍ സ്ഥാപിച്ചു.
മന്ത്രി ഇ. ചന്ദ്രശേഖരന് മുഖ്യപ്രഭാഷണം നടത്തി.ജനമനസുകളിലാണ് കോടതികളും ന്യായാധിപരും നിയമജ്ഞരും വാഴേണ്ടതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മാത്രമേ നീതിയോട് ചേര്‍ന്ന് നില്ക്കാന് കഴിയൂ.
കോടതികള്‍ പുറപ്പെടുവിക്കുന്ന ഭരണാഘടനാപരവും ജനാധിപത്യപരവുമായ വിധികള്‍ക്കെതിരെ ചാനലുകളിലും തെരുവിലും വര്‍ഗീയതയുടെ വിഷംവമിക്കുന്ന കോലാഹലങ്ങള്‍ നടത്തുന്നത് ജനകീയതയുടെ രാഷ്ട്രീയമല്ലെന്നും അത് അപകടകരമായ ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.