എന്റെ ഇഷ്ടത്തോടും സമ്മതത്തോടെയുമാണ് അവിടെ ഒളിവില്‍ കഴിഞ്ഞത്;ഇപ്പോഴും ഫുള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്; ഇനിയെങ്കിലും ജീവിക്കാന്‍ അനുവദിക്കണമെന്ന് വനിതാ കമ്മീഷനോട് സജിത…

പാലക്കാട് നെന്മാറയില്‍ യുവാവ് യുവതിയെ പത്തുവര്‍ഷം വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ വീട്ടിലെത്തി മൊഴിയെടുത്തു.

കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിലാണ് സജിതയുടെയും റഹ്മാന്റെയും മൊഴിയെടുത്തത്.

ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം. ഞങ്ങള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. ഇക്കയുടെ പേരില്‍ കേസെടുത്തു എന്ന് പറയുന്നുണ്ട്. എന്തിന് കേസെടുത്തു എന്ന് തനിക്ക് അറിയണമെന്നും സജിത പറഞ്ഞു.

എന്റെ ഇഷ്ടത്തോടും സമ്മതത്തോടെയുമാണ് താന്‍ അവിടെ ഒളിവില്‍ കഴിഞ്ഞത്. ഇപ്പോഴും കഴിയുന്നതും. ഒരു ദ്രോഹവും എനിക്ക് ചെയ്തിട്ടില്ല. ഇപ്പോഴും ഫുള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. വനിതാ കമ്മീഷന്‍ വനിതകളെ സംരക്ഷിക്കുന്നതാണെന്ന് പറയുന്നു.

ഇക്ക ഇല്ലെങ്കില്‍ സംരക്ഷിക്കുമോ ?. ഇക്കയാണ് തന്റെ സംരക്ഷണമെന്നും സജിത മാധ്യമങ്ങളോട് പറഞ്ഞു. ഇക്കയുടെ പേരിലുള്ള കേസ് ഒഴിവാക്കി തരണമെന്നും സജിത ആവശ്യപ്പെട്ടു.

റഹ്മാന്റെയും സജിതയുടെയും മൊഴിക്ക് പിന്നാലെ, ഒളിവില്‍ താമസിച്ച റഹ്മാന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയും കമ്മീഷന്‍ രേഖപ്പെടുത്തും.

യുവതി തങ്ങളുടെ വീട്ടില്‍ 10 കൊല്ലം ഒളിവില്‍ താമസിച്ചു എന്നത് വിശ്വസിക്കാനാവില്ലെന്നാണ് റഹ്മാന്റെ മാതാപിതാക്കള്‍ പറയുന്നത്. യുവതിയെ മറ്റെവിടെയെങ്കിലും താമസിപ്പിക്കുകയായിരുന്നിരിക്കാമെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ഈ വീട്ടിലാണ് 10 വര്‍ഷവും താമസിച്ചതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സജിതയും റഹ്മാനും. പത്തുവര്‍ഷത്തിനിടെ ഉണ്ടായ വീട്ടിലെ സംഭവവികാസങ്ങളും സജിത പൊലീസിനോട് വിശദീകരിച്ചിരുന്നു.

യുവതി ഒളിവില്‍ താമസിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്നും, റഹ്മാനും സജിതയും പറയുന്നത് സത്യമാണെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്.

Related posts

Leave a Comment