അമ്പലപ്പുഴ: റോഡരികിലെ നടപ്പാതയുടെ സ്ലാബ് ഇളകിമാറിയത് വാഹന യാത്രക്കാർക്കുൾപ്പെടെ ഭീഷണിയാവുന്നു. ദേശീയപാത വിഭാഗം അധികൃതരുടെ അനാസ്ഥ ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പുന്നപ്ര പവർ ഹൗസിനു തെക്കുവശമടക്കം സമാന്തര റോഡിന്റെ പല ഭാഗത്തും ഇതേ അവസ്ഥയാണ്.
ദേശീയപാത നിർമാണം നടക്കുന്നതിനാൽ ആലപ്പുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പുന്നപ്ര ചന്ത ജംഗ്ഷൻ കഴിഞ്ഞാൽ വീതി കുറഞ്ഞ റോഡിലൂടെയാണ് തെക്കോട്ട് വളഞ്ഞവഴി വരെ സഞ്ചരിക്കുന്നത്. കെഎസ്ആർടിസിയും സ്വകാര്യ ബസുകളുമുൾപ്പെടെ തിങ്ങിഞെരുങ്ങിയാണ് ഒരു വിധം മുന്നോട്ടുപോകുന്നത്. ഇതിനിടയിലാണ് ഓടയുടെ സ്ലാബ് ഇളകിക്കിടക്കുന്നത്.
പലപ്പോഴും വെളിച്ചം നിലച്ച അവസ്ഥയുണ്ടായാൽ അരികു ചേർന്നു വരുന്ന ഇരുചക്ര വാഹന യാത്രക്കാർ അടക്കം കുഴിയിൽ വീണ് ജീവൻ അപകടത്തിലാകുന്ന സ്ഥിതിയാണ്. മുന്നറിയിപ്പെന്നോണം രണ്ട് കോൺക്രീറ്റ് കുറ്റിയിൽ പ്ലാസ്റ്റിക് റിബൺ വലിച്ചുകെട്ടിയിരിക്കുകയാണ് അധികൃതർ.
