മാന്നാർ: ജീവന്റെ ഒരുമയും ജീവിതത്തിന്റെ പരമമായ അർഥവും വെളിപ്പെടുത്തുന്ന വിശ്വമാനവികതയുടെ വെളിച്ചമാണ് ശ്രീനാരായണ ഗുരു ദർശനമെന്നും അതു ലോകത്തിന്റെ ഭാവിയെ ചിട്ടപ്പെടുത്തുന്നതായും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടന കേന്ദ്രത്തിന്റെ കേരളത്തിലെ പ്രഥമ ഉപകേന്ദ്രം മാന്നാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗുരുദേവന്റെ ജീവിതവും മതാതീതവും മാനവീയവുമായ ദർശനം പഠിക്കുകയും പ്രചരിപ്പിക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് എസ്എൻഡിപി മാന്നാർ യൂണിയൻ ഓഫീസ് മന്ദിര സമുച്ചയത്തിൽ ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടന ഉപകേന്ദ്രത്തിന് തുടക്കംകുറിച്ചതെന്നും മന്ത്രി പറഞ്ഞു.
മാന്നാർ എസ്എൻഡിപി യൂണിയന്റെ വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടന്ന ചടങ്ങിൽ മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു.മാന്നാർ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി. ശ്രീരംഗം എന്നിവർ പ്രതിജ്ഞാപത്രം സമർപ്പിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജി. കൃഷ്ണകുമാർ, ബിനി ജയിൻ,
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാമണി, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രമോദ്കുമാർ (ബുധനൂർ), ജിജി കുഞ്ഞുകുഞ്ഞ് (പാണ്ടനാട്), മാന്നാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ലത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വത്സല ബാലകൃഷ്ണൻ, ഹസീന സലാം, അജിത്ത് പഴവൂർ, കെ. ബിനു, ആർ. സഞ്ജീവൻ, കെ.ബി. യശോധരൻ, വാർഡ് മെംബർ പ്രീത ആർ. നായർ, പഞ്ചായത്തംഗങ്ങളായ കലാധരൻ കൈലാസം, ശാന്തിനി ബാലകൃഷ്ണൻ, യൂണിയൻ കമ്മിറ്റിയംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, രാജേന്ദ്രപ്രസാദ് അമൃത, പി.ബി. സൂരജ്, അനിൽകുമാർ ടി.കെ, ഹരി പാലമൂട്ടിൽ, അനീഷ് പി. ചേങ്കര എന്നിവർ പ്രസംഗിച്ചു.
ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടന ഉപകേന്ദ്രത്തിന്റെ സർക്കാർ അംഗീകാരപത്രം യൂണിയൻ ഭാരവാഹികൾ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.
