തിരുവനന്തപുരം: കരമനയില്‍ മുന്‍ കരാറുകാരനെയും ഭാര്യയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കരമന തമലം കേശവഭവനില്‍ സതീഷ് (53), ഭാര്യ ബിന്ദു (48) എന്നിവരെയാണ് ഇന്നലെ രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ പേരില്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും പണം അടയ്ക്കുന്ന കാര്യത്തില്‍ ബാങ്ക് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളില്‍ നിന്ന് കരമന പോലീസ് ഇന്ന് വിശദമായി മൊഴിയെടുക്കും.
സതീഷ് തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ ബി ക്ലാസ് കരാറുകാരനായിരുന്നു. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് കരാര്‍ പണികള്‍ നിര്‍ത്തി ഈ അടുത്ത കാലം മുതല്‍ ഓട്ടോറിക്ഷ വാങ്ങി ഓടിച്ച് വരികയായിരുന്നു. സതീഷിനെ ഇന്നലെ വീട്ടിനകത്ത് കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയിലും ഭാര്യ ബിന്ദുവിനെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
സതീഷിനെ കൊലപ്പെടുത്തിയ ശേഷം ബിന്ദു ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തമലത്തെ വീടും മുടവന്‍ മുഗളിലുള്ള മറ്റൊരു വീടും പണയപ്പെടുത്തിയാണ് ഇവര്‍ ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്ന് പണം വായ്പയെടുത്തത്. 60 ലക്ഷം രൂപ വായ്പ എടുത്തതിന് ഒരു കോടിയില്‍പരം രൂപ തിരികെ അടച്ചു. എന്നാല്‍ ബാങ്ക്, നടപടികളുമായി മുന്നോട്ട് പോയി.
വീടും പുരയിടവും ജപ്തി ഭീഷണിയിലായതും ബാങ്ക് അധികൃതരുടെ മാനസിക പീഡനവുമാണ് ഇരുവരുടെയും മരണത്തിന് കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. ഇവരുടെ ഏക മകന് സബിത്ത് സൗദിയില്‍ നിന്ന് ഇന്ന് നാട്ടിലെത്തിയശേഷം സംസ്കാര ചടങ്ങുകള്‍ നടത്തും. ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുള്ള മാനസിക പീഡനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാരും ബന്ധുക്കളും കരാറുകാരുടെ സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ പോലീസ് നടപടി തുടങ്ങി. സതീഷിനും കുടുംബത്തിനും രണ്ട് കോടിയില്‍പരം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.