മാഹി: പുതുച്ചേരി യൂണിറ്റിലെ നിരവധി നേതാക്കൾക്കെതിരെ ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് (ഐയുഎംഎൽ) കർശന അച്ചടക്ക നടപടി സ്വീകരിച്ചു. ദേശീയ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഏഴ് നേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ദേശീയ പ്രസിഡന്റ് കെ.എം. കാദർ മോഹിദീനയും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടിയും പ്രസ്താവനയിലൂടെ അറിയിച്ചു.
എ. മുഹമ്മദ് അലി മരയ്ക്കയ്യർ (പുതുച്ചേരി സംസ്ഥാന പ്രസിഡന്റ്), മുഹമ്മദ് സമീൽ കാസിം (എംവൈഎൽ സംസ്ഥാന ജനറൽ സെക്രട്ടറി), പി.ടി.കെ. റഷീദ് (സംസ്ഥാന ജനറൽ സെക്രട്ടറി), എ.വി. ഇസ്മായിൽ (മാഹി ജില്ലാ ജനറൽ സെക്രട്ടറി), അയ്യൂബ് പി. പന്തക്കൽ (ജില്ലാ ട്രഷറർ), എം.പി. അഹമ്മദ് ബഷീർ (സംസ്ഥാന ജനറൽ കൗൺസിൽ അംഗം), അൻസീർ പള്ളിയത്ത് (എംവൈഎൽ മാഹി ജില്ലാ ജനറൽ സെക്രട്ടറി) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കേന്ദ്ര നേതൃത്വത്തോടുള്ള തുടർച്ചയായ അനുസരണക്കേട് ചൂണ്ടിക്കാട്ടി പുതുച്ചേരി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പിരിച്ചുവിട്ടതായും പ്രസ്താവനയിൽ വ്യക്തമാക്കി.
സംഘടനാപരമായ പുനസംഘടനയുടെ ഭാഗമായി മാഹി യൂണിറ്റ് ഇനി മുതൽ കേരളത്തിലെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ‘മാഹി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി’യായി അഡ്ഹോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുമെന്നും ദേശീയ കമ്മിറ്റി നിർദ്ദേശിച്ചു. പാർട്ടിയുടെ അച്ചടക്കവും ഐക്യവും നിലനിർത്താൻ ഇത്തരം കർശന നടപടികൾ അനിവാര്യമാണെന്നും നേതൃത്വം വ്യക്തമാക്കി.
