കാബൂളില്‍ പ്രതിഷേധ പ്രകടനം നടത്തിയ സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിച്ച് താലിബാന്‍ ! ചോരയൊലിക്കുന്ന തലയുമായി നില്‍ക്കുന്ന യുവതി ലോകത്തിനു മുമ്പില്‍ ചോദ്യചിഹ്നമാവുമ്പോള്‍…

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണം തുടങ്ങി. കഴിഞ്ഞ ദിവസം കാബൂളില്‍ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയെ താലിബാന്‍ ഭീകരര്‍ മര്‍ദ്ദിച്ചവശയാക്കി.

കാബൂളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധവുമായി യുവതികള്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം താലിബാന്‍ തടഞ്ഞതോടെ അക്രമാസക്തമാകുകയായിരുന്നു.

തുടര്‍ന്ന് താലിബാന്‍ ഭീകരവാദികള്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകടനത്തില്‍ ഒരു യുവതിയ്ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത റാബിയ സാദത്ത് എന്ന യുവതിയെയാണ് താലിബാന്‍ മര്‍ദ്ദിച്ചവശയാക്കിയത്. ചോരയൊലിക്കുന്ന തലയുമായി നില്‍ക്കുന്ന റാബിയയുടെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ സാകി ദറ്യാബി ട്വീറ്റ് ചെയ്തു.

പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അഫ്ഗാന്‍ യുവതികള്‍ തെരുവില്‍ ഇറങ്ങുന്നത്.

യുവതികള്‍ക്ക് ജോലിചെയ്യാനും വിദ്യാഭ്യാസം നേടാനും അനുവദിക്കണമെന്നാണ് പ്രധാനമായും യുവതികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രാചീനഗോത്രപരമായ ചിന്താധാരകളാല്‍ നയിക്കപ്പെടുന്ന താലിബാന്‍ ഇത് അംഗീകരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് മിക്കവരും പറയുന്നത്.

Related posts

Leave a Comment