നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
2019-20 സാന്പത്തികവർഷത്തിലേക്ക് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ അഞ്ചു ലക്ഷം രൂപ വരെ നികുതിക്കു മുന്പുള്ള വരുമാനമുള്ളവർക്ക് 12,500 രൂപയുടെ നികുതി റിബേറ്റ് ലഭിക്കുന്നതാണ്. എന്നാൽ, നികുതിക്ക് മുന്പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽനിന്ന് അല്പമെങ്കിലും വർധിച്ചാൽ യാതൊരുവിധ റിബേറ്റും ലഭിക്കില്ല.
ഉദാഹരണത്തിന് നികുതിക്കു മുന്പുള്ള വരുമാനം 5,00,010 രൂപ ഉണ്ടെങ്കിൽ 60 വയസിൽ താഴെയുള്ള വ്യക്തി നികുതിയും സെസ്സും ഉൾപ്പെടെ 13,000 രൂപ അടയ്ക്കേണ്ടതായി വരും. 60 വയസിനും 80 വയസിനും ഇടയ്ക്ക് പ്രായമുള്ള വ്യക്തിയാണെങ്കിൽ പ്രസ്തുത തുകയ്ക്ക് 10,400 രൂപയുമാണ് അടയ്ക്കേണ്ടി വരുന്നത്. എന്നാൽ, 80 വയസുകഴിഞ്ഞ വ്യക്തിക്ക് ഒന്നും അടയ്ക്കേണ്ടതില്ല. നിലവിലെ നിയമമനുസരിച്ചും ഒന്നും അടയ്ക്കേണ്ടതില്ല.
80 വയസുകഴിഞ്ഞവരെ ബജറ്റ് പാടേ അവഗണിച്ചു
80 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് നിലവിൽ നികുതി ഒഴിവുള്ള വരുമാനത്തുക അഞ്ചു ലക്ഷം രൂപ ആണ്. പുതിയ ബജറ്റനുസരിച്ച് അഞ്ചു ലക്ഷം രൂപ വരെ നികുതിക്ക് മുന്പ് വരുമാനമുള്ളവർക്ക് യാതൊരുവിധ നികുതിയുമില്ല. ഫലത്തിൽ ബജറ്റിൽ ഒരു വിധത്തിലുമുള്ള നികുതി ആനുകൂല്യവും 80 വയസു കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് നല്കിയിട്ടില്ല.
ബജറ്റിൽ ആദായനികുതി നിയമവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ
സ്റ്റാൻഡാർഡ് ഡിഡക്ഷൻ: ശന്പളക്കാരായ നികുതിദായകർക്ക് 2018-19 സാന്പത്തിക വർഷം മുതൽ 40,000 രൂപയുടെ കിഴിവ് സ്റ്റാൻഡാർഡ് ഡിഡക്ഷൻ എന്ന പേരിൽ ലഭിച്ചിരുന്നു. ഈ തുക 50,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
വീടുകൾ: ഒന്നിൽ കൂടുതൽ വീടുകൾ സ്വന്തം താമസത്തിനു വേണ്ടി നിർമിച്ചിട്ടുള്ള വ്യക്തികൾക്ക് ഒന്നൊഴികെയുള്ളതിന് ഒരു അനുമാന വരുമാനം നിശ്ചയിച്ച് നികുതി ചുമത്തിയിരുന്നു.
എന്നാൽ, 2019-20 സാന്പത്തിക വർഷം മുതൽ രണ്ടാമത്തെ വീടിന് ചുമത്തിയിരുന്ന അനുമാന വരുമാനം നിർത്തലാക്കി. റിയൽ എസ്റ്റേറ്റ് ബിസിനസുകാർ വിറ്റുപോകാത്ത വീടുകൾ സ്റ്റോക്ക് ഇൻ ട്രേഡിൽ ആണ് അക്കൗണ്ട് ചെയ്യുന്നത്. അവർക്ക് പണി പൂർത്തിയായ ശേഷം ഒരു വർഷത്തേക്ക് വിറ്റുപോയില്ലെങ്കിലും വരുമാനം ചുമത്തുമായിരുന്നില്ല. പ്രസ്തുത കാലാവധി രണ്ടു വർഷത്തേക്ക് ആക്കി ദീർഘിപ്പിച്ചിട്ടുണ്ട്.
സ്വന്തം താമസത്തിനുവേണ്ടി നിർമിക്കുന്ന വീടുകൾക്കുവേണ്ടി എടുക്കുന്ന ഭവനവായ്പയുടെ പലിശ ഒരു വീടിനായി മാത്രമായിരുന്നു നിലവിൽ കിഴിവ് അനുവദിക്കുന്നത്. അത് ബജറ്റ് വർഷം മുതൽ രണ്ടു വീടുകൾക്കായി അനുവദിക്കും. അതായത്, ഭവനവായ്പ എടുത്ത് രണ്ടു വീട് സ്വന്തം താമസത്തിനു വേണ്ടി നിർമിച്ചാലും അല്ലെങ്കിൽ വാങ്ങിയാലും വരുമാനത്തിൽനിന്ന് പലിശയ്ക്കുള്ള കിഴിവ് ലഭിക്കും. എന്നാൽ, പരമാവധി കിഴിവായ രണ്ടു ലക്ഷം രൂപയ്ക്ക് യാതൊരു മാറ്റവുമില്ല.
വീട് വില്ക്കുന്പോൾ ലഭിക്കുന്ന ദീർഘകാല മൂലധനനേട്ടത്തിന് ആദായനികുതിയിൽനിന്നു കിഴിവ് ലഭിക്കുന്നതിന് അവ ഒരു വീടിനു വേണ്ടി തന്നെ ചെലവഴിക്കണമായിരുന്നു. ഇനി മുതൽ പ്രസ്തുത മൂലധനനേട്ടം ഉപയോഗിച്ച് രണ്ടു വീടുകൾ വരെ വാങ്ങുകയോ നിർമിക്കുകയോ ചെയ്യാം. എന്നാൽ, ഈ ആനുകൂല്യം ചില നിബന്ധനകൾക്ക് വിധേയമാണ്.
1) ലഭിക്കുന്ന മൂലധനനേട്ടം രണ്ടു കോടിയിൽ കൂടരുത്.
2) ഈ ആനുകൂല്യം ഒരിക്കൽ മാത്രമേ ഉപയോഗിക്കാവൂ. എന്നാൽ, മൂലധനനേട്ടം രണ്ടു കോടി രൂപയിൽ കവിഞ്ഞാൽ അത് ഒരു വീടിൽ മാത്രം നിക്ഷേപിച്ചാൽ മുകളിൽ സൂചിപ്പിച്ച ലിമിറ്റേഷൻ ബാധകമാവില്ലെന്ന് കാണാം.
ടിഡിഎസ്: ബാങ്കിൽനിന്നും ലഭിക്കുന്ന പലിശ 10,000 രൂപയിൽ കവിഞ്ഞാൽ നിലവിലെ നിയമമനുസരിച്ച് അവയ്ക്ക് സ്രോതസിൽ പത്തു ശതമാനം നികുതി പിടിക്കണമായിരുന്നു. അത് ബജറ്റ് വർഷം മുതൽ 40,000 രൂപ ആയി വർധിപ്പിച്ചിട്ടുണ്ട്. അതായത്, 40,000 രൂപ വരെ ബാങ്കിൽനിന്നും പലിശ ലഭിച്ചാൽ അതിന് സ്രോതസിൽ നികുതി വേണ്ട. നിലവിൽ മുതിർന്ന പൗരന്മാർക്ക് ഈ പരിധി 50,000 രൂപയാണ്.
അതുപോലെതന്നെ വാടക നല്കുന്നത് പ്രതിവർഷം 1,80,000 രൂപയിൽ കൂടുതലാണെങ്കിൽ അവയ്ക്ക് സ്രോതസിൽനിന്നും 10 ശതമാനം നികുതി പിടിക്കണമെന്നാണ് നിലവിലുള്ള നിയമം. ഇത് ബജറ്റ് വർഷം മുതൽ 2,40,000 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. അതായത് പ്രതിമാസം 20,000 രൂപയിൽ കൂടുതൽ വാടക നല്കുകയാണെങ്കിൽ മാത്രം സ്രോതസിൽ നികുതി പിടിച്ചാൽ മതി.
ഇത് ഒരു ഇടക്കാല ബജറ്റ് മാത്രമാണ്. ഇലക്ഷൻ കഴിഞ്ഞുവരുന്ന പുതിയ പാർലമെന്റ് ഇത് അംഗീകരിക്കുകയോ പുതിയ ബജറ്റ് ഉണ്ടാക്കുകയോ ചെയ്യേണ്ടതുണ്ട്.