വടക്കഞ്ചേരി: വിഷുവിപണിയിൽ താരമാകുന്ന താമരച്ചക്കകൾ നിറഞ്ഞിരിക്കുകയാണ് കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജുവിന്റെ താമരപ്ലാവിൽ.
ഓരോ കുലയിലുമുണ്ട് അമ്പതിലേറെ ചക്കകൾ.15 വർഷം പ്രായമായ പ്ലാവിൽ ചക്കകളുടെ എണ്ണമെടുത്താൽ ആയിരത്തിൽ കൂടുതലുണ്ടാകുമെന്നു സാജു പറഞ്ഞു. കുഞ്ഞൻചക്ക എന്നതു തന്നെയാണ് താമരച്ചക്കക്ക് വിപണി മൂല്യമുണ്ടാക്കുന്നത്. മോഹവിലയാണിതിന്. ചക്കകൾ മൂപ്പെത്തും മുമ്പേ മൊത്തമായി ചക്കയെടുക്കാൻ കച്ചവടക്കാരുടെ പ്രവാഹവും തുടങ്ങി.
കിലോയ്ക്ക് 50 രൂപയിൽ കൂടുതൽ വില വരും. അതും തനിനാടനാകുമ്പോൾ ഈയിനം ചക്ക ചൂടപ്പംപോലെ വിറ്റുപോകുമെന്നാണ് കച്ചവടക്കാരും പറയുന്നത്. വളരെ ചെറുതും കാണാൻ ഭംഗിയുമുള്ള ചക്കകളായതിനാൽ കണിയൊരുക്കാനാണ് ആളുകൾ ചക്ക വാങ്ങുക. കടച്ചക്കയുടെ വലുപ്പമേ ഇതിനുള്ളുവെങ്കിലും സാധാരണ ചക്ക തന്നെയാണ് ഇതെന്നു സാജു പറഞ്ഞു.
ഒരു ചക്ക കഷ്ടി ഒരുകിലോയേ തൂക്കം വരൂ. തിങ്ങിനിറഞ്ഞ് ചുളയുമുണ്ട്. നല്ല മധുരവും. കുരുവിനും ചുളയ്ക്കും വലുപ്പക്കുറവാണെന്നുമാത്രം.
കുലകളായാണ് ഉണ്ടച്ചക്ക എന്നുപേരുള്ള ഈ ചക്കയുണ്ടാകുന്നത്. വീട്ടുമുറ്റത്തെ പ്ലാവിൽ കൊമ്പുകളിലെല്ലാം ചക്കകൾ നിറഞ്ഞു നിൽക്കുന്നത് കാണാനും നല്ല ചന്തമാണ്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ചക്ക ഇക്കുറിയുണ്ടായിട്ടുണ്ടെന്നു സാജു പറയുന്നു.
