കൊച്ചി: പ്രതിയും ഇരയും വിവാഹിതരായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന സാഹചര്യത്തിൽ, അവർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ തുടരുന്നത് അർഥശൂന്യമാണെന്ന് ഹൈക്കോടതി. സാധാരണയായി പോക്സോ കേസുകൾ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കാറില്ല. എന്നാൽ ഇരയെ പ്രതി വിവാഹം കഴിക്കുകയും അവർ സമാധാനപരമായ ദാമ്പത്യം നയിക്കുകയും ചെയ്യുന്നത് ഒരു ‘അസാധാരണ സാഹചര്യമായി’ നിരീക്ഷിച്ചാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഉത്തരവിട്ടത്.
വിചാരണ തുടരുന്നത് ഇരയുടെ നിലവിലെ സമാധാനപരമായ ജീവിതത്തെയും കുടുംബത്തെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതി ഇപ്പോൾ ഇരയുടെ ഭർത്താവും സംരക്ഷകനുമായി മാറിയ സാഹചര്യം സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ഉദ്ധരിച്ച് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടി. പ്രതി ഇരയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തു എന്നായിരുന്നു കേസ്. എന്നാൽ പിന്നീട് ഇവർ വിവാഹിതരായി. തങ്ങൾ വിവാഹിതരായെന്നും സമാധാനപരമായ കുടുംബജീവിതം നയിക്കാൻ കേസ് നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇര കോടതിയിൽ സത്യവാംഗ്മൂലം നൽകിയിരുന്നു. വിവാഹ സർട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കി.
ദമ്പതികളുടെ ഐക്യവും സന്തോഷവും നിലനിർത്താൻ കേസ് റദ്ദാക്കേണ്ടത് അത്യാവശ്യമാണെന്ന് കണ്ട കോടതി, പ്രതിക്കെതിരെയുള്ള എല്ലാ നടപടികളും റദ്ദാക്കി. ക്രിമിനൽ നടപടികൾ തുടരുന്നത് ഇരയുടെയും അവർക്കുണ്ടാകുന്ന കുട്ടികളുടെയും ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് കോടതി വിലയിരുത്തി.
