മുണ്ട്മുറുക്കിയുടുത്ത് ജീവിക്കാന്‍ ഉപദേശിക്കുന്ന ധനമന്ത്രിയും ഖജനാവിനെ പിഴിഞ്ഞു! ആയുര്‍വേദ ചികിത്സയ്ക്ക് തോമസ് ഐസക് സര്‍ക്കാരില്‍ നിന്നും ഉപയോഗിച്ചത് 1.20 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്

മന്ത്രി കെ.കെ.ശൈലജക്കും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പിന്നാലെ ചികിത്സയ്ക്കായി ഖജനാവില്‍ നിന്ന് പണം വാങ്ങിയ കൂടുതല്‍ നേതാക്കളുടെ കണക്കുകള്‍ പുറത്തുവരുന്നു. ധനമന്ത്രി തോമസ് ഐസക് കോട്ടയ്ക്കലിലെ ആയുര്‍വേദ ചികിത്സയ്ക്കായി വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മുണ്ടുമുറുക്കിയുടുക്കണമെന്ന് നാഴികക്ക് നാല്‍പതുവട്ടം പറയുന്ന ധനമന്ത്രി മലപ്പുറത്തെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ നടത്തിയ ചികിത്സയുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയ പണത്തിന്റെ കണക്കുകളാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ 27 വരെ 15 ദിവസം നീളുന്ന ചികിത്സയ്ക്ക് ആകെ ചെലവ് 1,20048 രൂപയാണ്.

ചികിത്സയ്ക്കിടെ മരുന്ന് വാങ്ങിയതിന് ചെലവായത് 21990 രൂപ. മുറിവാടക 79200 രൂപ. മരുന്നിന്റെയും ചികിത്സയുടെയും മൂന്നിരട്ടിയാണിത്. ചികിത്സക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങിയതിന്റെ പണമായി 195 രൂപയും ബില്ലിനൊപ്പം എഴുതി വാങ്ങിയിട്ടുണ്ട്. തലയിണയുടെ ചെലവിനത്തില്‍ 250 രൂപയും ഖജനാവില്‍ നിന്നുതന്നെ. സെക്രട്ടറിയേറ്റില്‍ നിന്ന് നടക്കാവുന്ന ദൂരത്തില്‍ എല്ലാവിധ സൗകര്യങ്ങളുമുളള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുളളപ്പോഴാണ് ധനമന്ത്രിയുടെ കോട്ടയ്ക്കലിലെ സ്വകാര്യചികിത്സ എന്നതാണ് വിഷയത്തെ ഗൗരവമുള്ളതാക്കുന്നത്.

 

 

Related posts