പാലക്കയം: ശക്തമായ മഴയിൽ മണ്ണാർക്കാട് താലൂക്കിലെ പാലക്കയത്ത് വീണ്ടും ഉരുൾപൊട്ടൽ. വ്യാപക കൃഷിനാശം. ഇന്നലെ രാത്രി 11.30നാണ് പാലക്കയം പായിപ്പുല്ലിൽ ഉരുൾപൊട്ടലുണ്ടായത്. വീടുകൾക്കു സമീപം കല്ലുംമണ്ണും കുത്തിയൊലിച്ചൊഴുകിയിട്ടുണ്ട്. വീടുകൾക്കും കേടുപാടുകളുണ്ട്. സമീപത്തെ വീട്ടുകാർ അത്ഭുകരമായാണ് രക്ഷപ്പെട്ടത്.
പ്രദേശത്ത് മലവെള്ളപ്പാച്ചിലുള്ളതിനാൽ വീടുകളിൽ കുടുങ്ങിയവരെ നാട്ടുകാരും പോലീസും എത്തിയാണ് സുരക്ഷിതസ്ഥാനത്തേക്കെത്തിച്ചത്. കഴിഞ്ഞദിവസവുംകനത്ത മഴയെ തുടർന്ന് പാലക്കയത്തെ വട്ടപ്പാറ, ഇരുട്ടുകുഴി, ഇഞ്ചിക്കുന്ന്, കുണ്ടംപൊട്ടി, മേഖലകളിൽ രണ്ടുതവണ ഉരുൾപൊട്ടിയിരുന്നു.
മണ്ണും പാറക്കല്ലുകളും താഴേക്കൊഴുകി. ഉരുൾപൊട്ടിയ പ്രദേശത്തെ സജി, രാമരംസെബാസ്റ്റ്യൻ എന്നിവരുടെ കുടുംബാംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു. വട്ടപ്പാറ റോഡിൽ വലിയ പാറക്കല്ലുകളും മണ്ണും നിറഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു. വ്യാപകമായ കൃഷിനാശമുണ്ടായി.
വൈദ്യുതിവിതരണം തടസപ്പെട്ടു. പാലക്കയം പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലാണ്. പുഴയുടെ ഇരുവശത്തും താമസിക്കുന്ന കുടുംബങ്ങൾ മഴ കുറയാത്തതിനാൽ ബന്ധുവീടുകളിലേക്കു മാറി. രണ്ടുദിവസമായി പ്രദേശത്ത് ശക്തമായ മഴയാണ്.
ഇതോടെ പാലക്കയത്തെ മലയോരമേഖലയിലെ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ഇരിട്ടികുഴിയിലും കുണ്ടംപൊട്ടിയിലും ഉരുൾപൊട്ടിയതോടെ പുഴയോരങ്ങളിലടക്കമുള്ള പ്രദേശങ്ങളിലെ വാഴകൃഷിനശിച്ചു. മറ്റു നാണ്യവിളകൾക്കും നാശമുണ്ടായി. പ്രദേശത്ത് പോലീസ് എത്തിച്ചേർന്നു. പാലക്കയത്തിനു പുറമെ ഇരുന്പകച്ചോല, പൂഞ്ചോല പ്രദേശത്തും മഴ കനത്തത് ആശങ്കവിതയ്ക്കുകയാണ്.