ആലപ്പുഴ: എറണാകുളം ചെല്ലാനത്ത് വാഹനപരിശോധനയ്ക്കിടെ നിലത്തുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവിനെ പോലീസ് വഴിയിലുപേക്ഷിച്ചെന്ന തരത്തിൽ കണ്ണമാലി പോലീസിനെതിരേ യുവാക്കൾ നൽകിയ മൊഴികൾ തള്ളുന്ന സിസിടിവി ദൃശ്യങ്ങളും മെഡിക്കൽ രേഖകളും പുറത്ത്.
പരിശോധനയ്ക്കിടെ അടുത്തെത്തിയപ്പോഴാണ് പോലീസ് കൈകാണിച്ചതെന്നും നിർത്താൻ തുടങ്ങിയപ്പോൾ പോലീസ് തള്ളിയിടുകയായിരുന്നു എന്നുമായിരുന്നു പരിക്കേറ്റ അനിലിന്റെ സുഹൃത്ത് രാഹുൽ പോലീസിനെതിരേ നടത്തിയ ആരോപണം. അപകടത്തിൽ പരിക്കേറ്റ ആലപ്പുഴ കൊമ്മാടി കളരിക്കൽ വീട്ടിൽ അനിൽ രാജേന്ദ്രനെ (28) ആശുപത്രിയിലെത്തിക്കാൻ പോലീസ് സഹായിച്ചില്ലെന്നും പരാതിയുയർന്നിരുന്നു.
അപകടത്തിൽപ്പെട്ട അതേ ബൈക്കിൽ ബെൽറ്റ് ഉപയോഗിച്ച് കെട്ടിയാണ് അനിലിനെ 20 കിലോമീറ്റർ അകലെയുള്ള ചെട്ടികാട് ആശുപത്രിയിലെത്തിച്ചതെന്നായിരുന്നു സുഹൃത്ത് പടിഞ്ഞാറെവെളിയിൽ രാഹുൽ (29) കഴിഞ്ഞ ദിവസം പറഞ്ഞത്. അപകടസമയം ബൈക്ക് അമിതവേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
പോലീസ് കൈകാണിച്ചപ്പോൾ നിർത്താതെ പോയ ബൈക്ക് സിപിഒ ബിജുമോനെ ഇടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. യുവാവിന്റെ കൈയിൽപിടിച്ച് വലിച്ചതാണ് അപകടകാരണമെന്നതായിരുന്നു യുവാക്കളുടെ മൊഴി.ബൈക്കിനു പിന്നിലിരുന്ന് ചെട്ടികാട് ആശുപത്രിക്കു മുന്നിലെത്തിയ അനിൽ ആശുപത്രിയിലേക്ക് നടന്നാണ് പ്രവേശിക്കുന്നത്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ ബെൽറ്റ് ഉപയോഗിച്ച് കെട്ടിയിരുന്നില്ലെന്നും ദൃശ്യങ്ങളിൽ കാണാം.
അനിലിന്റെ മുഖത്ത് സാരമായി പരിക്കേറ്റ് രക്തമൊലിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ബൈക്ക് മറിയാൻ കാരണം പോലീസാണെന്ന് ആരോപിക്കുന്ന യുവാക്കൾ ചെട്ടികാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നൽകിയ മൊഴി തെരുവുനായ കുറുകെ ചാടിയപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ്.
അപകടസമയം തങ്ങൾ മദ്യപിച്ചിരുന്നില്ലെന്ന വാദവും കളവാണെന്ന് വ്യക്തമായി. പരിശോധന നടത്തിയ ഡോക്ടർ, അനിലിന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് മെഡിക്കൽ രേഖയിൽ എഴുതിയിട്ടുണ്ട്. ക്രിസ്മസ് രാത്രിയിൽ ചെല്ലാനത്തായിരുന്നു അപകടം. യുവാക്കളാണ് പോലീസ് ഉദ്യോഗസ്ഥനെ ജീപ്പിൽ കയറ്റാൻ സഹായിച്ചത്.
അനിലിനെ കൂടി ആശുപത്രിയിലെത്തിക്കാമോ എന്ന് പോലീസിനോടു ചോദിച്ചപ്പോൾ നീ കൊണ്ടുപോകാനാണ് പറഞ്ഞതെന്നാണ് സുഹൃത്ത് രാഹുൽ പറഞ്ഞത്.എന്നാൽ, ആശുപത്രിയിൽ പോകാനായി ഒപ്പം വരാൻ വിളിച്ചിട്ടും യുവാക്കൾ തയാറായില്ലെന്നും സ്വന്തം നിലയ്ക്ക് പൊയ്ക്കൊള്ളാമെന്നാണ് അറിയിച്ചതെന്നും പോലീസ് പറയുന്നു.
