പന്തളം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പന്തളത്തെ മുന്നൊരുക്കങ്ങൾ ഇക്കുറി ശ്രമകരമാകും. ക്ഷേത്രത്തിലെ പ്രധാന കുളിക്കടവിന്റെ പുനർനിർമാണം തൊട്ടുള്ള നടപടികളാണ് ഇത്തവണ നടത്തേണ്ടത്. പ്രളയം കാരണമാണ് കടവ് പൊളിഞ്ഞത്. പടിക്കെട്ടുകളുടെ വശത്തെ ഭിത്തിയാണ് തകർന്നത്. ഇവിടെ എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്ന ഭാഗത്ത് കരിങ്കല്ലിൽ പണിതിരുന്ന അടിത്തറയും തകർന്നു. പുനർനിർമാണം തന്നെ നടത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
അച്ചൻകോവിലാറിന്റെ തീരത്ത് തന്നെയാണ് ശൗചാലയങ്ങളും. കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം ഉപയോഗയോഗ്യമാണോയെന്നും സംശയമുയർന്നിട്ടുണ്ട്. പുതിയ അന്നദാന, വിശ്രമകേന്ദ്രത്തിന്റെ നിർമാണം നടക്കുന്നതേയുള്ളു. ഒന്നാം നിലയുടെ തൂണുകളുടെ നിർമാണം വരെയാണ് പൂർത്തിയായിട്ടുള്ളത്. കെട്ടിടത്തിന്റെ താഴെ പാർക്കിംഗിന് സൗകര്യമൊരുക്കാനാണ് പദ്ധതിയെങ്കിലും ഇത്തവണ സാധ്യമാകുമോയെന്ന് സംശയമാണ്.
കഴിഞ്ഞ വർഷം ഈ സ്ഥലം കൂടി വിനിയോഗിച്ചിരുന്നെങ്കിലും പാർക്കിംഗ് ബുദ്ധിമുട്ടായിരുന്നു. മണികണ്ഠനാൽത്തറയ്ക്ക് എതിർവശമുള്ള 68 സെന്റ് സ്ഥലം വാങ്ങി പാർക്കിംഗ് കേന്ദ്രം നിർമിക്കാനുള്ള പദ്ധതി ദേവസ്വം ബോർഡ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പന്തളത്തെ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.
പ്രധാനപ്പെട്ട വകുപ്പുകളായ കെഎസ്ആർടിസിയും ഇറിഗേഷൻ വിഭാഗവും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പന്തളത്ത് പുതിയ റോഡോ നിലവിലുള്ളതിന് അറ്റകുറ്റപ്പണികളോ ഇത്തവണയില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ യോഗത്തിൽ പറഞ്ഞത്. മുൻവർഷത്തേക്കാൾ മികച്ച രീതിയിൽ സൗകര്യങ്ങളൊരുക്കാൻ നടപടി സ്വീകരിക്കുമെന്ന് ചിറ്റയം ഗോപകുമാർ എം എൽഎ യോഗത്തിൽ പറഞ്ഞു.
മണികണ്ഠനാൽത്തറ, പന്തളം കവല, മെഡിക്കൽ മിഷൻ എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് നഗരസഭ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.